ലോട്ടറിനിരോധനമോ നിയന്ത്രണമോ ഉചിതം
വന്‍തുക കടം വാങ്ങിയും മുന്‍കൂര്‍ പണമടച്ചും ടിക്കറ്റ് വാങ്ങിയ ഡീലര്‍മാരും വിതരണക്കാരും പ്രതിസന്ധിയിലാണ്. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നടത്തുന്നത് ചൂതാട്ടമാണോ ഇത് തടയേണ്ടത് കേരളമാണോ കേന്ദ്രമാണോ എന്ന തര്‍ക്കത്തിലാണ് ഇപ്പോഴും സംസ്ഥാനസര്‍ക്കാര്‍ വക്താക്കളും പ്രതിപക്ഷകക്ഷികളും. സിക്കിം, ഭൂട്ടാന്‍ സംസ്ഥാനലോട്ടറികള്‍ കേരളത്തില്‍ ക്രമക്കേടുകള്‍ നടത്തുന്നുണ്ട് എന്നത് വ്യക്തമാണെന്നിരിക്കേ പരസ്പരമുള്ള വാക്കേറ്റങ്ങള്‍ക്കപ്പുറത്ത് എന്തെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയ്ക്ക് വകയില്ല. ഡിപ്പോസിറ്റ് ഇനത്തില്‍ മാത്രം അന്യസംസ്ഥാന ലോട്ടറി പ്രമോട്ടര്‍മാര്‍ കൈവശം വച്ചിരിക്കുന്നത് 36 കോടി രൂപയാണ്. ഇതില്‍ ഭൂരിഭാഗവും ബന്ധപ്പെട്ടിരിക്കുന്നത് സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായാണ്. അന്യസംസ്ഥാനലോട്ടറി പൂര്‍ണമായും സംസ്ഥാനത്ത് വില്‍പന നിലച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് പണം തിരിച്ചുനല്‍കിയിട്ടില്ല. കച്ചവടം നിലച്ചതോടെ ഡീലറില്‍ തുടങ്ങി ദിവസവില്‍പ്പനക്കാരനിലെത്തുന്ന അന്യസംസ്ഥാന ലോട്ടറി വിതരണ ശൃംഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാകുന്നത്, തുടര്‍ന്ന് ഉണ്ടാകാന്‍ പോകുന്നത്. ആഴ്ചയില്‍ ഒരുദിവസം നടത്തിവരുന്ന കേരളലോട്ടറി നറുക്കുടെപ്പുകൊണ്ടോ ടിക്കറ്റ് വില 50 രൂപയാക്കി ഉയര്‍ത്തിയതുകൊണ്ടോ തൊഴിലാളികളെയും ഏജന്റുമാരെയും തൃപ്തരാക്കാനാവില്ല.
സിക്കിം, ഭൂട്ടാന്‍ സംസ്ഥാനലോട്ടറികളുടെ പുതിയ സ്‌കീമിലെ സമ്മാനങ്ങള്‍ ടിക്കറ്റില്‍ അച്ചടിക്കാതെ നടത്തിപ്പുകാര്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 114 കോടി രൂപ തട്ടിയെടുത്തു എന്നതാണ് പുതിയ വിവാദം. സമ്മാനങ്ങളിലെ തുകയ്ക്കു പുറമെ ഗോള്‍ഡ് പ്രൈസ് ഇനത്തില്‍ നല്‍കേണ്ട പ്രോത്സാഹന സമ്മാനത്തുകയും നല്‍കാതെ ക്രമക്കേടു നടത്തിയെന്നാണ് ആരോപണം. ഗോള്‍ഡ് പ്രൈസ് തുക ടിക്കറ്റില്‍ അച്ചടിക്കാതിരുന്നതിനാല്‍ ഈ സമ്മാനത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് വാസ്തവം. ബന്ധപ്പെട്ട സര്‍ക്കാരുകള്‍ പ്രസിദ്ധീകരിച്ച സ്‌കീമിനു വിരുദ്ധമായി ടിക്കറ്റ് അച്ചടിച്ചു വിറ്റതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനു കേസ് റജിസ്റ്റര്‍ ചെയ്ത് ഈ ലോട്ടറികള്‍ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അത് നടക്കുമോ എന്നതും കണ്ടറിയണ്ടേതുണ്ട്. ഇത്തരം വെട്ടിപ്പിലൂടെ മാത്രം ഒരു ദിവസം 1.20 കോടി രൂപയാണു സിക്കിം സര്‍ക്കാര്‍ പോലുമറിയാതെ ഇടനിലക്കാര്‍ വെട്ടിച്ചത്. ആഴ്ചയില്‍ ഏഴു ദിവസവും ഇതു നടക്കുന്നുണ്ട്.
പതിവുപ്രഹസനങ്ങള്‍ ഈ വിഷയത്തിലും പൊതുജനം പ്രതീക്ഷിക്കേണ്ടതുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ എന്തുചെയ്യണമെന്ന നിശ്ചയമില്ലെങ്കിലും സര്‍ക്കാരിന്റെ മുഖം സത്യസന്ധമാണ് എന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ധനമന്ത്രി. ഇതിനായി 9ന് കോഴിക്കോട് പരസ്യസംവാദം നടത്താന്‍ തയ്യാറാണെന്നും ഇതിലേക്ക് മുഴുവന്‍ ആളുകളെയും പ്രതിപക്ഷത്തിനെയും ക്ഷണിക്കുന്നെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന. ഗുസ്തിക്കാരെപ്പോലെ വെല്ലുവിളിക്കുകയാണ് ധനമന്ത്രിയെന്ന ആക്ഷേപമുണ്ടെങ്കില്‍പ്പോലും പ്രതിപക്ഷം സംവാദത്തിന് പ്രതിനിധിയെ അയ്ക്കുമെന്ന് കെ പി സി സി പ്രസിഡണ്ട് ഇതിനോട് പ്രതികരിക്കുന്നു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വ്യത്യസ്ത നിലപാടുകളാണ് ഇക്കാര്യത്തിലും ഉള്ളതെന്നത് കാര്യങ്ങള്‍ സങ്കിര്‍ണമാക്കുന്നു. അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ഇതിന് കേന്ദ്രം നടപടിയെടുക്കണമെന്നും ധനമന്ത്രി ആവര്‍ത്തിക്കുന്നു. എന്നാല്‍ കോടതിവിധികള്‍ നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണോയെന്ന് പ്രതിപക്ഷം. ഇരുകക്ഷികളുടെയും ഭാഗവും ഭാവിയും വ്യക്തമാണ്. വ്യക്തമല്ലാത്തത് പതിവുപോലെ സാധാരണജനങ്ങളുടെ പക്ഷമാണ്.
എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം

 എഡിറ്റോറിയല്‍