സൗദി മരുഭൂമിയിലെ സൈനികേന്ദ്രത്തിന് 2,000 വര്‍ഷം പഴക്കം; നിര്‍മിച്ചത് റോമാക്കര്‍!

റോമന്‍ സാമ്രാജ്യത്തിന്റെ ഒരു സൈനികേന്ദ്രം കണ്ടെത്തിയിരിക്കുന്നു ഗവേഷകര്‍. അതിന്റെ പഴക്കമോ, 2,000 വര്‍ഷം! രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആ സൈനികകേന്ദ്രം സൗദി അറേബ്യന്‍ മരുഭൂമിയില്‍! ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് സൈനികത്താവളം കണ്ടെത്തിയത്. ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെയാണ് ഗവേഷകര്‍ കണ്ടെത്തല്‍ നടത്തിയത്. രണ്ടാം നൂറ്റാണ്ടില്‍ തെക്കുകിഴക്കന്‍ ജോര്‍ദാനിലൂടെ സൗദിയിലേക്കുള്ള റോമന്‍ പ്രവേശനത്തിന്റെ തെളിവുകളാണ് സൈനികത്താവളങ്ങള്‍ അവശേഷിപ്പിക്കുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എഡി 106ല്‍ ജോര്‍ദാനിലെ നബാതിയന്‍ സാമ്രാജ്യം പിടിച്ചടക്കിയതിനു പിന്നാലെയാണ് റോമാക്കാര്‍ കോട്ടകള്‍ നിര്‍മിച്ചതെന്നു ഗവേഷകര്‍ പറഞ്ഞു. ഓരോ വശത്തും എതിര്‍വശത്തും പ്ലേയിംഗ് കാര്‍ഡ് രൂപത്തിലുള്ള പ്രവേശന കവാടങ്ങള്‍ കാണാം. ഇത്തരം പ്രത്യേകതകള്‍ കണ്ടെത്തിയതില്‍നിന്നു സൈനികത്താവളം നിര്‍മിച്ചത് റോമന്‍ സൈനികരാണെന്ന് ഉറപ്പാണെന്ന് ഡോ. മൈക്കല്‍ ഫ്രാഡ്‌ലി പറഞ്ഞു. ഫ്രാഡ്‌ലി ആണ് സൈനികത്താവളങ്ങള്‍ ആദ്യം കണ്ടെത്തിയത്. ഫ്രാഡ്‌ലിയുടെ അഭിപ്രായത്തില്‍ റോമാക്കാര്‍ അറേബ്യന്‍ അധിനിവേശത്തിനുള്ള സുരക്ഷിത ബാരക്കുകളായി നിര്‍മിച്ചതാണ് സൈനികകേന്ദ്രം.

നബാതിയന്‍ സാമ്രാജ്യത്തിന്റെ അവസാന രാജാവായ റാബല്‍ രണ്ടാമന്‍ സോട്ടറിന്റെ മരണത്തെത്തുടര്‍ന്ന് നബാറ്റിയന്മാര്‍ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ തെളിവുകളാണ് സൈനികകേന്ദ്രമെന്നു ഗവേഷകര്‍ വിശ്വസിക്കുന്നു. 70 മുതല്‍ 106 വരെ ഭരണത്തിലിരുന്ന നബാതിയന്‍ രാജാവായിരുന്നു റാബല്‍. റാബലിന്റെ പിതാവ് മാലിച്ചസ് രണ്ടാമന്‍ മരിക്കുമ്പോള്‍ റാബര്‍ കുട്ടിയായിരുന്നു. അധികാരത്തിലേറിയെങ്കിലും അദ്ദേഹത്തിന്റെ മാതാവ് ഷാക്കിലത്ത് രണ്ടാമന്‍ നബാറ്റിയന്റെ ഭരണം ഏറ്റെടുത്തു. 106ല്‍ റാബല്‍ മരിക്കുമ്പോള്‍ റോമന്‍ ചക്രവര്‍ത്തിയായ ട്രാജന്‍ അനായാസമായി നബാറ്റിയന്‍ രാജ്യം കീഴടക്കുകയായിരുന്നു.

സേനാത്താവളം അത്ഭുതകരമായ പുതിയ കണ്ടെത്തലും അറേബ്യയിലെ റോമന്‍ ആധിപത്യക്കുറിച്ചു കൂടുതല്‍ ചരിത്രവസ്തുതകള്‍ വെളിപ്പെടുന്നതുമാണെന്ന് റോമന്‍ സൈനിക വിദഗ്ധന്‍ ഡോ. മൈക്ക് ബിഷപ്പ് അഭിപ്രായപ്പെട്ടു.