അബുദാബി: യുഎഇയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ നിർദേശിച്ച മാനദണ്ഡങ്ങൾ അവഗണിച്ച ഒരു രോഗിയിൽ നിന്ന് 45 പേർക്ക് രോഗം ബാധിച്ചു. ഒരാൾ മരിക്കുകയും ചെയ്തു. ആദ്യം രോഗം ബാധിച്ച വ്യക്തിയുടെ ബന്ധുക്കളായ മൂന്ന് വീടുകളിലെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ലുക്കീമിയ, ഉയർന്ന രക്തസമ്മദർദം, ഹൃദയസംബന്ധമായ അസുഖം എന്നിവയുള്ള 90 വയസ്സുകാരൻ രോഗം ബാധിച്ചതിനെ തുടർന്ന് മരിക്കുകയും ചെയ്തു.
കോവിഡ് പോസിറ്റീവ് ആയ വ്യക്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ബന്ധുക്കളുമായി കൂടിച്ചേരലുകൾ നടത്തിയതാണ് ഇത്തരത്തിൽ രോഗവ്യാപനത്തിന് കാരണമായതെന്ന് യുഎഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമീദി പറഞ്ഞു. കോവിഡിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഈ വ്യക്തിയോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു തയാറാകാതെ ഇദ്ദേഹം ആളുകളുമായി അടുത്ത് ഇടപഴകി. ഇതിന്റെ ഫലമായി ഇയാളുടെ ഭാര്യയ്ക്കും മറ്റ് 44 പേർക്കും കോവിഡ് ബാധിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
‘തങ്ങൾക്ക് പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്വമാണ്. അവരവരുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യവുമാണ്. അതിനാൽ ഇത്തരത്തിലുള്ള കൂടിച്ചേരലുകൾ ജനങ്ങൾ നിർബന്ധമായും ഒഴിവാക്കണം. കുടുംബാംഗങ്ങളുടെ ജീവൻ വെച്ച് ഒരിക്കലും റിസ്ക്ക് എടുക്കരുത്’ ഡോ. ഒമർ പറഞ്ഞു.