വിദേശികളായ അധ്യാപകരെ സ്വദേശിവത്കരണത്തിൽ നിന്ന് ഒഴിവാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളായ അധ്യാപകരെ സ്വദേശിവത്കരണത്തിൽ നിന്ന് ഒഴിവാക്കി. ഈ അക്കാദമിക വര്‍ഷത്തില്‍ വിദേശികളായ സ്‌കൂള്‍ അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കായികാധ്യാപകര്‍ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ തസ്തികയിലുള്ളവരെ മാറ്റി പകരം കുവൈത്ത് പൗരന്‍മാരെ നിയമിക്കില്ല. എന്നാൽ ഓഫീസുകളിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിട്ടേക്കും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരുന്ന സ്വദേശി വത്കരണത്തിലെ നിബന്ധനകൾ ഇവയാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ജോലികളില്‍ ആദ്യമായി കുവൈത്ത് പൗരന്‍മാരെ വേണം പരിഗണിക്കാൻ എന്നാണ് കംമീഷൻ നിർദേശം . അതിനുശേഷം വിദേശികളെ വിവാഹം ചെയ്ത കുവൈത്ത് സ്ത്രീകളുടെ മക്കളെ പരിഗണിക്കണം. തുടര്‍ന്ന് ജി.സി.സി പൗരന്‍മാര്‍, ബദവികള്‍, മറ്റ് അറബ് പൗരന്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട് . രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ രൂക്ഷമായി തുടരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ നടപടികൾ കൊണ്ടുവരുന്നത്.

കുവൈത്തിൽ 46 ലക്ഷം വരുന്ന മൊത്തം ജനസംഖ്യയില്‍ 34 ലക്ഷം പേരും വിദേശികളാണെന്നാണ് കണക്കുകള്‍. വിദേശികളുടെ എണ്ണം പരമാവധി നിയന്ത്രിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്.