ഒമിക്രോണ്‍ വകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാന്‍ സാധ്യത കൂടുതലെന്ന് റിപ്പോർട്ടുകൾ. ന്യൂയോർക് സിറ്റി ഹെൽത്ത് അധികൃതരാണ് പഠനങ്ങൾ പുറത്തുവിട്ടത്. ന്യൂയോര്‍ക്ക് നഗരത്തിലെ ജനിതക സീക്വന്‍സ് ചെയ്യപ്പെട്ട കോവിഡ് 19 കേസുകളില്‍ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വ്യാപനശേഷിയുള്ള വകഭേദമാണ് XBB.1.5 എന്ന് കരുതപ്പെടുന്നു. വാക്സീന് എടുത്തവരെയും ഇതിനു മുന്‍പ് കോവിഡ് അണുബാധ വന്നവരെയുമെല്ലാം ഈ വകഭേദം ബാധിക്കാമെന്ന് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് മെന്റല്‍ ഹൈജീന്‍ ട്വിറ്ററില്‍ കുറിക്കുന്നു.
അമേരിക്കയിലെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായും XBB.1.5 മാറിക്കൊണ്ടിരിക്കുകയാണ്. ജനുവരി 14ന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ 43 ശതമാനവും XBB.1.5 മൂലമാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.