ദോഹ∙ ഖത്തറിലെ സ്വദേശികളുടെയും പ്രവാസികളുടെയും വരുമാനവും ചിലവും അറിയാൻ നടത്തുന്ന സർവ്വേയ്ക്ക് ഈ മാസം തുടക്കം കുറിക്കും. ഏഴാമത് ദേശീയ സർവേ പിഎസ്എ പദ്ധതികളുടെ ഭാഗമായുള്ള ഗാർഹിക സർവേകളിലൊന്നാണ്. വിവരണ ശേഖരണത്തിനായി ഫീൽഡ് ഓഫീസർമാർ വീടുകൾ തോറും എത്തുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഓരോ 5 വർഷം കൂടുമ്പോഴാണ് ഗാർഹിക സർവേ നടത്തുന്നത്. വിവരശേഖരണം ഒരു വർഷം നീളും. ഖത്തറിലെ ജീവിത സാഹചര്യങ്ങളെയും നിലവാരത്തെയും കുറിച്ചുള്ള സുപ്രധാനമായ സാമൂഹിക-സാമ്പത്തിക വിവരങ്ങൾ പ്രദാനം ചെയ്യുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സർവേകളിലൊന്നാണിത്.
സർവേ നടത്തുന്നവർക്കായി അടുത്തയാഴ്ച വിദഗ്ധ പരിശീലനവും നൽകും. സർവേയിലെ ചോദ്യാവലി പൂർണമായും ഓൺലൈൻ ആയിരിക്കും. ഓൺലൈൻ മുഖേന വിവരങ്ങൾ നൽകാൻ സന്നദ്ധമെങ്കിൽ കുടുംബങ്ങൾക്ക് ഫീൽഡ് ഓഫിസർമാരുടെ വീട്ടു സന്ദർശനം ഒഴിവാക്കാം. സ്വകാര്യത കാത്തുസൂക്ഷിച്ചു കൊണ്ടായിരിക്കും വിവര ശേഖരണം. സർവേക്കും സ്ഥിതിവിവരകണക്കുകളുടെ പഠനത്തിനും വേണ്ടി മാത്രമേ വിവരങ്ങൾ ഉപയോഗിക്കുകയുള്ളുവെന്നും ഡോ. അൽ നാബിത് വ്യക്തമാക്കി.
കുടുംബങ്ങളുടെ വാങ്ങൽ ശേഷി, ജീവിത നിലവാരം എന്നിവ മനസ്സിലാക്കാനും സ്വദേശി-പ്രവാസി കുടുംബങ്ങളുടെ ഉപഭോഗ രീതികളുടെയും ചരക്കുകളിലും സേവനങ്ങളിലും ചെലവിടുന്ന തുകയുടെ ശതമാനവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതുവഴി സാധിക്കും.
ഇതിനു പുറമേ കുടുംബങ്ങളുടെ ജനസംഖ്യാപരവും സാമൂഹിക, സാമ്പത്തിക പരവുമായ ഘടകങ്ങളുടെ സ്വാധീനത്തെയും വിലയിരുത്തും. കുടുംബങ്ങളുടെയും വ്യക്തികളുടെയും പ്രതിമാസ ഗാർഹിക വരുമാനത്തിന്റെയും ചെലവിന്റെയും സൂചികകൾ ലഭ്യമാക്കുന്നതോടെ നിലവിലെ ചരക്കു-സേവനങ്ങളുടെ ആവശ്യകതയുടെ തോത് കൃത്യമായി കണക്കുകൂട്ടാനും ഭാവിയിലേക്കുള്ള ചരക്കു-സേവനങ്ങളുടെ ആവശ്യകത നിർവചിക്കാനും കഴിയും.