ദോഹ: ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തിലും തോൽവിയുമായി ആതിഥേയരായ ഖത്തർ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഫ്രിക്കൻ കരുത്തരായ സെനഗലിന്റെ വിജയം. ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് തോൽവി വഴങ്ങിയ ഖത്തറിന് 29-ാം തിയതി നെതർലന്‍ഡ്സിന് എതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം. തുടർ തോല്‍വികളോടെ ഖത്തറിന്റെ പ്രീക്വാർട്ടർ സാധ്യത തുലാസിലായി.
ആദ്യ മത്സരത്തില്‍ വിറപ്പിച്ച ശേഷം നെതർലന്‍ഡ്സിനോട് 2-0ന്റെ തോല്‍വി വഴങ്ങിയ സെനഗല്‍ ടീം ഖത്തറിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുത്തു. ഖത്തറിനെ തോല്‍പ്പിച്ച് സെനഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരാണ് സെനഗലിന്റെ ഗോളുകള്‍ നേടിയത്.