ദോഹ: ഗൾഫ് കപ്പ് സെമി ഫൈനലിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സൗദി അറേബ്യ ഫൈനലിൽ പ്രവേശിച്ചു. അത്യന്തം വാശിയേറിയ കലാശക്കളിയിൽ 40000ലേറെ വരുന്ന കാണികളുടെ നിറഞ്ഞ പിന്തുണയും ഖത്തറിനെ സഹായിച്ചില്ല. ആദ്യ പകുതിയുടെ 28ആം മിനിറ്റിൽ അൽ ഹംദാനാണ് സൗദിക്ക് വേണ്ടി ലക്ഷ്യം കണ്ടത്. പാസുകളിലും പന്തടക്കത്തിലുമൊക്കെ ഖത്തറാണ് മുന്നിട്ട് നിന്നതെങ്കിലും അതെല്ലാം സൗദി പ്രതിരോധത്തിൽ തട്ടി തകർന്നു.
ഇറാഖും ബഹ്‌റൈനും തമ്മിലുള്ള ആദ്യ സെമിയിൽ പെനൽറ്റിയിലൂടെ ബഹ്‌റൈൻ ഫൈനലിൽ കടന്നു. ഇരു കൂട്ടരും രണ്ടു ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞതോടെയാണ് പെനൽറ്റിയിലേക്ക് നീങ്ങിയത്.
സൗദി-ബഹ്‌റൈൻ ഫൈനൽ ഞായറാഴ്ച നടക്കും. വൈകിട്ട് 8ന് ഖലീഫ സ്റ്റേഡിയത്തിൽ ആണ് കലാശക്കളി.