ഖത്തര്‍ പ്രവാസിക്കെതിരേ ഉന്നയിച്ച ഫേസ്ബുക്ക് കമന്റ് ആരോപണം ബിജെപിയിലേക്ക്; കേസൊതുക്കാന്‍ ശ്രമമെന്ന സൂചന

k surendran daughter

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പരാമര്‍ശം നടത്തിയ കേസ് പോലിസുമായി ഒത്തുചേര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ തന്നെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി സൂചന. ഖത്തറിലെ പ്രവാസി യുവാവിനെതിരേ വലിയ രീതിയില്‍ വര്‍ഗീയ പ്രചാരണം നടത്തിയ സംഭവം തങ്ങള്‍ക്ക് തന്നെ പണിയാവുമെന്ന ഘട്ടം വന്നതോടെയാണ് തലയുരാന്‍ ബിജെപി ശ്രമിക്കുന്നത്.

ഖത്തറിലെ അറിയപ്പെടുന്ന ടിക ടോക്കര്‍ ആയ അജ്നാസ് ആണ് അശ്ലീല കമന്റിട്ടത് എന്നാരോപിച്ച് തുടക്കത്തില്‍ നാട്ടിലും ഖത്തറിലുമുള്ള സംഘപരിവാര പ്രവര്‍ത്തകര്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. യുവാവിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി നേതൃത്വവും പ്രതിയെ പിടികൂടുന്നതിനു വേണ്ടി വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തിയ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര നേതാക്കളും ഇപ്പോള്‍ നിശബ്ദരാണ്.

കേസില്‍ ആദ്യം ആരോപണവിധേയനായിരുന്ന അജ്നാസ് അജ്‌നാസ് പേരിലുള്ള എഫ്ബി ലിങ്കില്‍ കിരണ്‍ദാസ് എന്നയാളുടെ പ്രൊഫൈലാണ് അടിസ്ഥാന ഐഡിയായുള്ളത്. ഫറോക്ക് സ്വദേശിയായ കിരണ്‍ദാസ് ബിജെപിയുടെ സജീവപ്രവര്‍ത്തകനാണെന്ന്് നാട്ടുകാര്‍ പറയുന്നു. കിരണ്‍ ദാസ് എന്ന ഐഡിയില്‍ നിന്നു നിര്‍മിച്ച വ്യാജ പേരില്‍ നിന്നാണെന്ന് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റിട്ടതെന്ന് ഖത്തറിലുള്ള അജ്നാസ് ആരോപിച്ചിരുന്നു. അതിന് പിന്നാലെ കിരണ്‍ ദാസിന്റെ അക്കൗണ്ട് ജനുവരിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ടെന്ന അവകാശവാദവുമായി അഭിലാഷ് മലയില്‍ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലൂടെ രംഗത്തുവന്നു. കേസന്വേഷണം കിരണ്‍ദാസിലേക്കു നീങ്ങുമെന്ന ഘട്ടം വന്നതോടെ അഭിലാഷ് മലയില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി 26ന് ആണ് കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ മോശം കമന്റിട്ട സംഭവത്തില്‍ ഖത്തറിലെ അജിനാസിനെതിരേ പോലിസ് കേസെടുത്തത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പീന്നീട് അജ്നാസിന്റെ പേരില്‍ വ്യാജ ഐഡി നിര്‍മിച്ച കിരണ്‍ദാസ് എന്ന ഐഡിക്കു പിന്നിലെ ആള്‍ ആണ് പ്രതിയെന്നു വ്യക്തമായതോടെയാണ് കേസന്വേഷണം മന്ദീഭവിച്ചത്. ജനുവരിയില്‍ തന്റെ ഐഡി ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള തെളിവുകളുമായി അജ്‌നാസ് ഖത്തര്‍ എംബസിയില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.
ALSO WATCH