കുവൈത്തിലും ബഹ്‌റയ്‌നിലും കൊറോണ സ്ഥിരീകരിച്ചു; ഖത്തറില്‍ കടുത്ത ജാഗ്രത

corona virus in gulf

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ കടുത്ത ജാഗ്രത പ്രഖ്യാപിച്ചു. കുവൈത്തിലും ബഹ്‌റയ്‌നിലും ആരോഗ്യമന്ത്രാലയങ്ങള്‍ ആദ്യമായി കൊറോണ ബാധ സ്ഥീരികരിച്ചു. ഇറാനില്‍ നിന്ന് വന്നവര്‍ക്കാണ് രോഗ ബാധ സ്ഥീരീകരിച്ചത്.

കുവൈത്തിലേക്ക് ഇറാനില്‍ നിന്നെത്തി മൂന്ന് പേര്‍ക്കു ബഹ്‌റയ്‌നില്‍ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥീരീകരിച്ചത്. ഇറാനിലെ മന്‍ശദ് നഗരത്തില്‍ നിന്നെത്തിയ മൂന്നുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 61 വയസ്സുള്ള സൗദി പൗരനും 53 വയസ്സുള്ള കുവൈത്തിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില നിലവില്‍ ഗുരുതരമല്ല. 21 വയസ്സുള്ള മറ്റൊരാള്‍ക്ക് കൂടി രോഗം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഖത്തറിലെ തുറമുഖത്തും വിമാനത്താവളത്തിലും കടുത്ത ജാഗ്രത പ്രഖ്യാപിച്ചു. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലേക്ക് കപ്പലുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന കപ്പലുകളെ പ്രത്യേകം നിരീക്ഷിക്കും.

ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ 14 ദിവസത്തേക്ക് വീട്ടില്‍ തനിച്ചോ പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ കഴിയണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ പോലും മുന്‍കരുതല്‍ എന്ന നിലയില്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വീട്ടിലോ ഐസൊലേഷന്‍ സംവിധാനങ്ങളിലോ 14 ദിവസം കഴിയണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റ് വഴി അറിയിച്ചു.