ഖത്തറില്‍ കെട്ടിടം തകര്‍ന്നു മരിച്ച മലയാളികളുടെ എണ്ണം 4 ആയി

അബു ടി. മാമ്മദൂട്ടി

അപകടത്തില്‍ മരിച്ചത് 6 ഇന്ത്യക്കാര്‍

ദോഹ: ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. ജാര്‍ഖണ്ഡ്, ആന്ധ്ര സ്വദേശികളുള്‍പ്പെടെ ആറ് ഇന്ത്യക്കാരാണ് ദുരന്തത്തില്‍ മരിച്ചത്. മലപ്പുറം പൊന്നാനി സ്വദേശി അബു ടി. മാമ്മദൂട്ടി (45), കാസര്‍ഗോഡ് ഷിരിഭാഗലു സ്വദേശി മുഹമ്മദ് അഷ്‌റഫ് (38) എന്ന അച്ചപ്പു, പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയില്‍ (44), മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി ഫൈസല്‍ കുപ്പായി (49) എന്നിവരാണു മരിച്ച മലയാളികള്‍. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

മുഹമ്മദ് അഷ്‌റഫ്

പൊന്നാനി പോലീസ് സ്‌റ്റേഷനരികെയുള്ള സലഫി മസ്ജിദിനു സമീപം തച്ചാറിന്റെ വീട്ടില്‍ മാമ്മദൂട്ടിയുടെയും ആമിനയുടെയും മകനാണ് അബു. ഭാര്യ രഹ്ന. മക്കള്‍ റിഥാന്‍ (9), റിനാന്‍ (7).
കാസര്‍ഗോഡ് ഷിരിഭാഗലു പുളിക്കൂര്‍ ഇസ്മായിലിന്റെയും സൈനബി തളങ്കരയുടെയും മകനാണ് മുഹമ്മദ് അഷ്‌റഫ്. ഭാര്യ ഇര്‍ഫാന. ഒരു വയസ് ആകാറായ ഇരട്ടക്കുട്ടികളടക്കം നാലു മക്കളുണ്ട് മുഹമ്മദ് അഷ്‌റഫിന്. സഹോദരിമാര്‍ സാഹി, മിസ്രിയ.
ബില്‍ശിയാണ് പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസല്‍, റൈസ എന്നിവര്‍ മക്കളാണ്.
നിലമ്പൂരിലെ അബ്ദുസമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസല്‍. റബീനയാണു ഭാര്യ. മക്കള്‍ റന, നദയ, മുഹമ്മദ് ഫാബിന്‍. സഹോദരങ്ങള്‍ ഹാരിസ്, ഹസീന.

ഫൈസല്‍ കുപ്പായി

ജാര്‍ഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസന്‍ (26), ആന്ധ്രപ്രദേശ് ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവരാണു ദുരന്തത്തില്‍ മരിച്ച മറ്റു രണ്ട് ഇന്ത്യക്കാര്‍.

ഖത്തറിലെ അറിയപ്പെടുന്ന കലാകാരനായിരുന്നു ഫൈസല്‍. സംഗീതത്തിലും ചിത്രകലയിലും പ്രവാസലോകത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. പത്തുവര്‍ഷം ജിദ്ദയില്‍ ജോലി നോക്കിയ ഫൈസല്‍ നാലു വര്‍ഷം മുമ്പാണ് ഖത്തറില്‍ എത്തുന്നത്. ദോഹയിലെ സാംസ്‌കാരിക രംഗത്തെ സര്‍ഗസാന്നിധ്യമായിരുന്നു ഫൈസല്‍. സംഗീതസദസുകളില്‍ ഫൈസല്‍ സജീവമായി പങ്കെടുത്തിരുന്നു. തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങള്‍ മേഖലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ദോഹ അല്‍ മന്‍സൂറയില്‍ ബി റിങ് റോഡില്‍ ലുലു എക്‌സ്പ്രസിന് പിന്നിലുള്ള കെട്ടിടം ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് തകര്‍ന്നുവീണത്. ഖത്തര്‍ സിവില്‍ ഡിഫന്‍സും പോലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തകര്‍ന്ന കെട്ടിടത്തില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.