ഖത്തര്‍-സൗദി അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി; ഖത്തറിന് കൂടുതല്‍ സ്ഥലം

ദോഹ: സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ അതിര്‍ത്തി പുതുക്കി നിശ്ചയിച്ചു. സൗദിക്കകത്തേക്ക് ഖത്തറിന് കൂടുതല്‍ സ്ഥലം വിട്ടുനല്‍കുന്ന രീതിയിലാണ് പുതിയ അതിര്‍ത്തി. ഖത്തര്‍-സൗദി ബന്ധം കൂടുതല്‍ ഊഷ്മളമാവുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഖത്തറിന്റെ തെക്കുകിഴക്ക് ഭാഗത്ത് അല്‍ വക്‌റ മുനിസിപ്പാലിറ്റിയിലാണ് ഖോര്‍ അല്‍ ഉദൈദ് എന്ന പ്രദേശം. പുതിയ അതിര്‍ത്തി നിര്‍ണയത്തെ തുടര്‍ന്ന് ഇവിടെ ഖത്തരി പതാക സ്ഥാപിച്ചു.

ഖോര്‍ അല്‍ ഉദൈദിന്റെ തെക്കന്‍ തീരത്ത് ഖത്തറിന് പൂര്‍ണ അധികാരം വിട്ടുനല്‍കുന്നതാണ് കരാര്‍. അതിര്‍ത്തി പുനര്‍ നിര്‍ണയ കാര്യത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാല്‍, അതിനിടയില്‍ ഉണ്ടായ ഗള്‍ഫ് പ്രതിസന്ധിയാണ് തീരുമാനം വൈകിപ്പിച്ചത്.

അല്‍ ഉല കരാറിന്റെ ഭാഗമായി സ്ഥലം ഖത്തറിന് വിട്ടുനില്‍കുന്നതിന് തീരുമാനിക്കുകയായിരുന്നു.