ഖത്തറിനെ ഭീകരതയുമായി ബന്ധിപ്പിക്കുന്ന ദൃശ്യങ്ങള്‍; ദി മിസ്ഫിറ്റ്‌സ് പ്രദര്‍ശിപ്പിക്കില്ലെന്ന് വോക്‌സ്

the misfits

ദോഹ: ഖത്തര്‍വിരുദ്ധ സിനിമയായ ഹോളിവുഡ് ചിത്രം മിസ്ഫിറ്റ്‌സ് രാജ്യത്തെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വോക്‌സ് സിനിമാസ് അറിയിച്ചു. ഖത്തര്‍ ഭരണകൂടത്തെയും ഖത്തറില്‍ കഴിയുന്ന പ്രമുഖ പണ്ഡിതനെയും ഖത്തറിലെ പ്രമുഖ ബാങ്കിനെയും ഉള്‍പ്പെടെ ഭീകരതയുമായി ബന്ധിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെട്ടത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

യുഎഇ കമ്പനിയായ ഫിലിംഗേറ്റ് ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമയില്‍ ജസീറിസ്താന്‍ എന്ന പേരിലാണ് ഖത്തറിനെ സൂചിപ്പിക്കുന്നത്. ഭീകരതയെ പിന്തുണയ്ക്കുന്ന ജനങ്ങളും ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഭരണകൂടവും ഉള്‍പ്പെട്ടതാണ് ജസീറിസ്താന്‍. 2017ല്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അയല്‍ രാജ്യങ്ങള്‍ ഉപയോഗിച്ച അതേ ആരോപണമാണിത്.

ഖത്തറില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശെയ്ഖ് യൂസുഫുല്‍ ഖറദാവിയെ മുസ്ലിം ബ്രദര്‍ഹുഡ് നേതാവായും ആഗോള ഭീകരതയുടെ സ്‌പോണ്‍സറായുമാണ് സിനിമയില്‍ വിശേഷിപ്പിക്കുന്നത്. ഒരു ദൃശ്യത്തില്‍ ലഖ്‌വിയ(ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സേന) എന്നെഴുതിയ കാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വ്യാപകമായ എതിര്‍പ്പുയര്‍ന്നെങ്കിലും ജൂലൈ 1 മുതല്‍ ഖത്തറിലെ വോക്‌സ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടികയില്‍ ദി മിസ്ഫിറ്റ്‌സും ഉള്‍പ്പെട്ടിരുന്നു. യുഎഇ കമ്പനിയായ മാജിദ് അല്‍ ഫുത്തൈം ഹോള്‍ഡിങ് ഉടമസ്ഥതയില്‍ ഉള്ളതാണ് വോക്‌സ്. എന്നാല്‍, സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് വോക്‌സ് അറിയിച്ചതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ALSO WATCH