സൗദിയില്‍ പ്രവാസികള്‍ക്ക് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നല്‍കുന്നതു പരിഗണനയില്‍

ജിദ്ദ: സൗദിയില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം പ്രവാസിള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വാണിജ്യ നിക്ഷേപ മന്ത്രാലയം പഠനം തുടങ്ങി. വിദേശികള്‍ക്ക് ഉടമസ്ഥവകാശം നല്‍കിയാല്‍ ബിനാമി ബിസിനസുകള്‍ ഇല്ലാതാക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുക്കൂട്ടല്‍. സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങളില്‍ പരിഷ്‌കരണം പ്രഖ്യാപിച്ചും ഇടപാടുകള്‍ ബാങ്കുകളുമായി ബന്ധിപ്പിച്ചും പുതിയ രീതികള്‍ നടപ്പാക്കി വരികയാണ്.

ബിനാമി കേസുകള്‍ ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. രണ്ടുവര്‍ഷത്തിനിടെ 109 കേസുകളിലാണ് വിധിവന്നത്. ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും ലഭിക്കും. അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സൗദികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും.

നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. കുറ്റക്കാരായ സൗദി പൗരന്മാര്‍ക്ക് അതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനും വകുപ്പുണ്ട്. ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ ദേശീയ സമ്പദ് വ്യവസ്ഥക്ക് പ്രതിവര്‍ഷം 30,000 കോടി റിയാല്‍ മുതല്‍ 40,000 കോടി റിയാലിന്റെ വരെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.