കൊറോണ: സൗദിയില്‍ കര്‍ഫ്യൂവിനെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ 30 ലക്ഷം റിയാല്‍ പിഴ

റിയാദ്: കൊറോണ വ്യാപനം തടയാന്‍ സൗദി അറേബ്യ സോഷ്യല്‍ മീഡിയയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്, വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും സോഷ്യല്‍മീഡിയ വഴി കര്‍ഫ്യൂവിനെതിരേ പോസ്റ്റുകളോ സന്ദേശങ്ങളോ പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം അറിയിച്ചു. വിവര സാങ്കേതിക കുറ്റകൃത്യം തടയല്‍ നിയമപ്രകാരമാണ് കുറ്റം ചുമത്തുക. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ച സ്വദേശി യുവതിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം ആദ്യ കൊറോണ മരണം റിപോര്‍ട്ട് ചെയ്തിരുന്നു. 51 കാരനായ അഫ്ഗാന്‍ പൗരനാണ് മദീന മേഖലയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഇന്നലെ ഒടുവില്‍ പുറത്തുവിട്ട കണക്ക് പ്രകാരം സൗദിയില്‍ കൊറോണ ബാധിച്ചത് 767 പേര്‍ക്കാണ്. ഇതില്‍ 28 പേര്‍ രോഗവിമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.