സിഎച്ച് മുഹമ്മദ് കോയയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മലപ്പുറം സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

keshavan saudi covid death

മലപ്പുറം: നിലമ്പൂര്‍ സ്വദേശി സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലമ്പൂര്‍ നറുകര സ്വദേശി കേശവന്‍(74) ആണ് മരിച്ചത്. മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രൈവറ്റ് സെക്രട്ടറി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എം എം ഹസന്‍ എന്നിവരുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളില്‍ ജോലി ചെയ്തിരുന്നു.

ദമ്മാമിലെ ഫ്യൂവല്‍ ലോജിസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്യുന്ന മകന്‍ ശ്രീജിത്തിന്റെ അടുത്ത് മാര്‍ച്ച് 10ന് ഭാര്യ ജയശ്രീക്കൊപ്പം സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. കോവിഡ് കാരണം വിമാനസര്‍വീസ് നിര്‍ത്തിയതിനാല്‍ മടങ്ങാനായില്ല. വന്ദേഭാരത് മിഷനില്‍ നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാല്‍, അടുത്ത ദിവസം മ കന്‍ ശ്രീജിത്തിനു കൊവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കളുടെ യാത്ര നീട്ടിവച്ചു.

ശ്രീജിത്തിന്റെ രോഗം മാറിയെങ്കിലും 12 ദിവസം മുമ്പ് കേശവനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പ്രമേഹരോഗ ബാധിതനായിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം.

എം എം ഹസന്‍ മന്ത്രിയായിരിക്കെ നോര്‍ക്ക(പ്രവാസികാര്യ വകുപ്പ്) ക്കു തുടക്കം കുറിച്ചപ്പോള്‍ കേശവന്‍ ആ വകുപ്പിന്റെ പ്ര ധാനിയായും പ്രവര്‍ത്തിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിയായാണ് വിരമിച്ചത്. കേശവന്റെ രണ്ടാമത്തെ മകന്‍ ശ്രീകേഷ് അമേരിക്കയിലാണ്. ശ്രീജിത്തിന്റെ ഭാര്യ രശ്മി ദമ്മാമില്‍ നഴ്‌സാണ്. മൃതദേഹം സൗദിയില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതായി സൗദി ഒഐസിസി നേതാക്കളായ പി എം നജീബ്, മന്‍സൂര്‍ പള്ളൂര്‍ എന്നിവര്‍ അറിയിച്ചു.