വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി അറേബ്യ പൗരത്വം നല്‍കും

ദോഹ: കഴിവ് തെളിയിച്ച വിദേശ പ്രൊഫഷനലുകള്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉത്തരവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് സൗദി വാര്‍ത്താ പോര്‍ട്ടലായ സബ്ഖ് റിപോര്‍ട്ട് ചെയ്തു.

രണ്ടു മാസം മുമ്പാണ് സൗദി രാജാവ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്ലാമിക പണ്ഡിതര്‍ക്കും ആണവ പുനരുപയോഗ ഊര്‍ജം, മെഡിസിന്‍, ഫാര്‍മക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്, എണ്ണ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഇക്കോളജി, ബഹിരാകാശ യാത്രികര്‍, വിമാനം പറത്തല്‍, സാംസ്‌കാരികം, കായികം, കല തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ക്കുമാണ് സൗദി പൗരത്വം നല്‍കാനുദ്ദേശിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചുള്ള ചില മേഖലകളിലും പൗരത്വം നല്‍കും. ജലശുദ്ദീകരണ സാങ്കേതിക വിദ്യ, പര്യവേക്ഷണ വികസന ലക്ഷ്യങ്ങള്‍ക്ക് സഹായികമാവുന്നര്‍ തുടങ്ങിയവയാണ് ഇതില്‍ പരിഗണിക്കുന്നത്.

എണ്ണയെ മാത്രം ആശ്രയിച്ചുള്ള സൗദി സാമ്പത്തിക മേഖലയെ വൈവിധ്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ 2030 പ്രകാരമുള്ളതാണ് വിദഗ്ധര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടി.

അതേ സമയം, റിപോര്‍ട്ടിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണം അറിവായിട്ടില്ല.