സൗദിയില്‍ കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ട കേസ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായി

saudi court

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ശരിവച്ചു. നേരത്തെ സൗദി ശരീഅ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ നഗരത്തിലെ വാര്‍ക്ക്‌ഷോപ്പ് ഏരിയയില്‍ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട്, കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശി ഷമീറിന്റെ ഘാതകരായ രണ്ട് മലയാളികള്‍ക്കും നാല് സൗദി പൗരന്മാര്‍ക്കും ജുബൈല്‍ കോടതി വിധിച്ച വധശിക്ഷയാണ് ദമ്മാമിലെ അപ്പീല്‍ കോടതി ശരിവച്ചത്.

അല്‍-ഖോബാറില്‍ ഡ്രൈവറായിരുന്ന തൃശുര്‍ കൊടുങ്ങല്ലുര്‍ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍, നാല് സൗദി യുവാക്കള്‍ എന്നിവരാണ് പ്രതികള്‍.

അഞ്ചുവര്‍ഷം മുമ്പ് ചെറിയ പെരുന്നാളിന്റെ തലേദിവസം പുലര്‍ച്ചെയാണ് ഷെമീറിന്റെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയില്‍ മാലിന്യപ്പെട്ടിക്ക് സമീപം കണ്ടെത്തിയത്. മുന്ന് ദിവസം മുമ്പ് കാണാതായ ഷെമീറിനെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം കെണ്ടത്തിയത്.

ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. വൈകാതെ ആറു പ്രതികളെയും സൗദി പോലിസ് പിടികൂടി. ഹവാല പണം ഏജന്റായിരുന്ന ഷെമീറില്‍ നിന്ന് പണം കവരുന്നതിന് വേണ്ടി സൗദി യുവാക്കള്‍ ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
എന്നാല്‍ പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മുന്നു ദിവസത്തോളം ഇയാളെ പീഡിപ്പിച്ചു. ഇതിനിടയില്‍ മരണം സംഭവിച്ചതായാണ് കരുതുന്നത്. പണം കവരുന്ന സ്വദേശി സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ കൈമാറിയിരുന്നത് മലയാളികളായ നിസാം, അജ്മല്‍ എന്നിവര്‍ ആയിരുന്നെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു.
ALSO WATCH