ദുബായ്: യുഎഇയിൽ സ്വകാര്യമേഖലയില്‍ സ്വദേശിവത്ക്കരണം 4 ശതമാനമാക്കിയേക്കും. 2023 അവസാനത്തോടെയാവും ഇത് പൂർത്തിയാക്കുക. സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 2% ആണ് നിലവില്‍ സ്വദേശിവത്ക്കരണം. ഇത് 4% ആകും. 50 ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഒരാള്‍ സ്വദേശിയായിരിക്കണം. സ്വദേശിവത്ക്കരണം 4 % ആകുന്നതോടെ 50ല്‍ 2 പേര്‍ സ്വദേശികളാകണം. സ്വദേശിവത്ക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളില്‍ നിന്നു മാസം 6000 ദിര്‍ഹം എന്ന കണക്കില്‍ 72,000 ദിര്‍ഹമാണ് പിഴയായി ഈടാക്കുക.
വര്‍ഷാവസാനം വരെ നോക്കി നില്‍ക്കാതെ നേരത്തെ തന്നെ സ്വദേശിവത്ക്കരണം 4% ല്‍ എത്തിച്ചാല്‍ പിഴയില്‍ നിന്നും രക്ഷപ്പെടാം. സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 2026 ആകുമ്ബോഴേക്കും 10 ശതമാനം ആക്കി ഉയര്‍ത്തുകയാണ് യുഎഇ ലക്ഷ്യമിടുന്നത്. സ്വദേശിവത്ക്കരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന കമ്ബനികളെ മന്ത്രാലയത്തിന്റെ പ്രഥമ പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കാനാണ് യുഎഇയുടെ തീരുമാനം. ഈ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസില്‍ 80% ഇളവു ലഭിക്കുന്നതാണ്.