ഖത്തർ ലോകകപ്പ് അവസാന മത്സരമെന്ന് മെസ്സി

ഖത്തറിലെ ലോകകപ്പ് ഫൈനലിന് ശേഷം താന്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് ലയണല്‍ മെസ്സി. ക്രൊയേഷ്യക്കെതിരെ സെമിയില്‍ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും, ജൂലിയന്‍ അല്‍വാരസ് നേടിയ മറ്റ് രണ്ട് ഗോളുകളിലും തുല്യപ്രാധാന്യത്തോടെ കളിക്കുകയും ചെയ്ത ശേഷമാണ് അര്‍ജന്റീന ക്യാപ്റ്റന്‍ ഇക്കാര്യം പറഞ്ഞത്.

ഡിസംബര്‍ 18 ന് രാജ്യത്തിനുവേണ്ടിയുളള തന്റെ അവസാന മത്സരമായിരിക്കും എന്ന് പറഞ്ഞു. ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും റെക്കോര്‍ഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്.

ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി കഴിഞ്ഞ മത്സരത്തോടെ ലയണല്‍ മെസി മാറി. ക്രൊയേഷ്യയ്ക്കെതിരെ 34-ാം മിനിട്ടില്‍ നേടിയ പെനാല്‍റ്റി ഗോളോടുകൂടി മെസിയുടെ ലോകകപ്പ് ഗോള്‍നേട്ടം 11ല്‍ എത്തി. 10 ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി ഇക്കാര്യത്തില്‍ മറികടന്നത്.

കൂടാതെ ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരമെന്ന നേട്ടം ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്യാസിനൊപ്പം പങ്കിടാനും ലയണല്‍ മെസിക്ക് സാധിച്ചു. അഞ്ചാം ലോകകപ്പ് കളിക്കുന്ന മെസിക്ക് സെമിഫൈനലിലെ വിജയത്തോടെ ഒരു ലോകകപ്പ് മത്സരം കൂടി കളിക്കാന്‍ അവരമൊരുങ്ങിയിരിക്കുകയാണ്. ഫൈനലില്‍ ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരമെന്ന നേട്ടം മെസിയുടെ പേരിലേക്ക് മാത്രമായി മാറും.

സെമിയിലെ ഗോള്‍ നേട്ടത്തോടെ ഈ ലോകകപ്പിലെ സുവര്‍ണ പാദുകത്തിനായുള്ള പോരാട്ടത്തില്‍ മെസി ഫ്രഞ്ച് താരം കീലിയന്‍ എംബാപ്പെയ്ക്കൊപ്പമെത്തി. കൂടാതെ ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരമായ ഗോള്‍ഡന്‍ ബോള്‍ നേടാനുള്ള മത്സരത്തിലും മെസി ഏറെ മുന്നിലാണ്. 37കാരനായ മെസി മത്സരത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ മികവോടെയാണ് കളത്തില്‍ മിന്നിത്തിളങ്ങിയത്.