അസീര്‍: ഹൃദയ വാല്‍വിന്റെ ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിന് മാതാപിതാക്കളോടൊപ്പം നാടണയാനുള്ള വഴിതെളിച്ചത് സൗദി അധികൃതരുടെ സമാനതകളില്ലാത്ത കാരുണ്യവും ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഫലപ്രദമായ ഇടപെടലും. കുഞ്ഞ് ജെഫ് ലിന്ഡോയും മാതാപിതാക്കളായ ജഗന് സെല്‍വരാജും സുഹിറോസും സ്വദേശമായ കന്യാകുമാരിയിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.
നജ്റാനില്‍ അല്‍ സഫര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ നാലു വര്‍ഷമായി നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു കന്യാകുമാരി ജില്ലയിലെ അലെന്കോട് പറമ്പൈകാട്ടുവിളൈ സ്വദേശിനി സുഹിറോസ് ജോസ്ലിന് പോള്‍. 13 മാസം മുന്‍പ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ഇവര്‍ ഗര്‍ഭിണി ആയിരുന്നു. പ്രസവത്തിന് നാട്ടിലേക്ക് പോകണം എന്ന് കരുതി ഇരിക്കുകയായിരുന്നു. എന്നാല്‍, ഏഴാം മാസത്തില്‍ തന്നെ നജ്റാനിലെ മിനിസ്റ്ററി ഓഫ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ആണ്‍കുഞ്ഞ് പിറന്നു.
ഖത്തറില്‍ നിന്ന് പറന്നെത്തി പിതാവ്
ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലെ വിശദമായ പരിശോധനയില്‍ കുട്ടിയുടെ ഹൃദയത്തിന്റെ വാല്‍വിന് കാര്യമായ തകരാറുണ്ട് എന്ന് മനസ്സിലായി. വെന്റിലേറ്റര്‍ സഹായത്താലാണ് കുട്ടി കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് ഖത്തറില്‍ ജോലിചെയ്തിരുന്ന പിതാവ് ജഗന് സെല്‍വരാജ് ഒരാഴ്ചക്കുള്ളില്‍ വിസിറ്റിംഗ് വിസയില്‍ സൗദിയില്‍ എത്തി.
കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഇന്ത്യന്‍ എംബസിയില്‍ നിന്നും നജ്റാന് ജവാസത്തില്‍ നിന്നുമായി ശരിയാക്കി എടുത്തു. വാല്‍വിന് ഓപ്പറേഷന് ചെയ്യുന്നതിനു വേണ്ടി ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനായിരുന്നു ശ്രമം. എന്നാല്‍, ആംബുലന്‍സില്‍ വെന്റിലേറ്ററില്‍ 900 കിലോമീറ്റര്‍ റോഡ് വഴി ജിദ്ദയിലെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത് അപകടമാണെന്ന് മനസ്സിലായി. എയര്‍ ഇന്ത്യ വെന്റിലേറ്റര്‍ സൗകര്യമുള്ള യാത്രക്ക് ആവശ്യപ്പെട്ടതാകട്ടെ മൂന്നുലക്ഷം രൂപ.
ഇതിനിടെ ജഗന് സെല്‍വരാജിന്റെ വിസിറ്റിംഗ് വിസ കാലാവധി തീരാറായി. ഖത്തറിലെകമ്പനിയിലേക്ക് ഉടനെ എത്തേണ്ട സാഹചര്യവും വന്നു. തിരിച്ചു പോകാന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയെങ്കിലും പാസ്പോര്‍ട്ടിലെ സാങ്കേതിക തടസ്സം കാരണം യാത്ര മുടങ്ങി.
1,62,600 റിയാല്‍ ആശുപത്രി ബില്ല്
അതിനിടെ, ഏകദേശം മൂന്നര മാസത്തോളം കുട്ടിയെ വെന്റിലേറ്ററില്‍ അഡ്മിറ്റ് ചെയ്തതിന് ഒരു ലക്ഷത്തി അറുപത്തി രണ്ടായിരത്തി അറുനൂറു റിയാല്‍ (ഏകദേശം 32 ലക്ഷം ഇന്ത്യന്‍ രൂപ) അടക്കാനും നജ്റാനില്‍ ഈ ഓപ്പറേഷന് ചെയ്യാന്‍ സൗകര്യം ഉള്ള ഹോസ്പിറ്റലുകള്‍ ഇല്ലാത്തതിനാല്‍ ഉടനെ ജിദ്ദയില്‍ കൊണ്ട് പോയി ഓപ്പറേഷന് ചെയ്യാനും മിനിസ്ട്രി ഓഫ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നും ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചു. ഈ വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ജഗന് സെല്‍വരാജ് ഖത്തറിലെ തന്റെ സുഹൃത്തായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനെ ബന്ധപ്പെടുന്നത്. ഖത്തറിലെ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകരം ജിദ്ദയിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതൃത്വവുമായി ബന്ധപ്പെട്ടു. അവരുടെ നിര്‍ദേശപ്രകാരം നജ്റാനിലെ സോഷ്യല്‍ ഫോറം വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഷെയ്ഖ് മീരാന്‍ ഈ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം ആയതിനാല്‍ റോഡ് മാര്‍ഗം ആംബുലന്‍സില്‍ ജിദ്ദയിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല എന്നും വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ ആംബുലന്‍സില്‍ കുട്ടിയെ കൊണ്ടുപോകണമെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഭീമമായ ഹോസ്പിറ്റല്‍ ബില്ലും ജിദ്ദയിലേക്ക് പോകാനുള്ള എയര്‍ ആംബുലന്‍സും കൂടി ആയപ്പോള്‍ ഈ കുടുംബത്തിന്റെ സകല പ്രതീക്ഷകളും അസ്തമിച്ചു. ഈ പ്രതിസന്ധിഘട്ടത്തില്‍ ആണ് ഷെയ്ഖ് മീരാന്‍ ഇവരെയും കൂട്ടി നജ്റാനിലെ അമീറിന്റെ ഓഫീസില്‍ പോയി പബ്ലിക് റിലേഷന്‍ ഓഫീസറായ സാലിം അല്‍ ഖഹ്ത്താനിയെ കണ്ട് ഈ കുടുംബത്തിന്റെ ദയനീയസ്ഥിതി അവരെ ബോധ്യപ്പെടുത്തുന്നത്. ഇതോടുകൂടി സൗദി ഗവണ്മെന്റിന്റെ കാരുണ്യത്തിന്റെ കവാടം ഇവര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു.
അമീറിന്റെ ഓഫീസില്‍ നിന്നും ഹോസ്പിറ്റല്‍ ബില്ലായ 1,62,600 റിയാല്‍ ഒഴിവാക്കി കൊടുക്കാന്‍ ഹോസ്പിറ്റല്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. ജിദ്ദയിലേക്ക് ഓപ്പറേഷന് കൊണ്ടുപോകാന്‍ എയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ ഉടനെ അനുവദിച്ചു കൊടുക്കുകയും ജിദ്ദയിലെ ഹോസ്പിറ്റലില്‍ ഓപ്പറേഷന് വേണ്ട നിയമപരമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.
നജ്റാനില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കുട്ടിയെ ജിദ്ദയില്‍ എത്തിച്ചു. അന്നുതന്നെ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ശിശുരോഗ വിഭാഗം തലവന്‍ ഡോ. നായിഫ് ഒവായിദ് അല്‍ ഖുഷിയുടെ നേതൃത്വത്തില്‍ കുട്ടിയുടെ വാല്‍വിന്റെ ഓപ്പറേഷന് വിജയകരമായി നടന്നു. 9 ദിവസം അഡ്മിറ്റ് ചെയ്തതിന്റെയും ഓപ്പറേഷന് ചെയ്ത ബില്ലും കൂടി 38,000 റിയാല്‍ നജ്റാനിലെ അമീര്‍ ഓഫീസിന്റെ കാരുണ്യമായ ഇടപെടല്‍ മൂലവും ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ സഹകരണവും മൂലം ഇവര്‍ക്ക് ജിദ്ദ ഹോസ്പിറ്റല്‍ ഒഴിവാക്കി കൊടുത്തു. ഓപ്പറേഷന് കഴിഞ്ഞു ഒരാഴ്ചക്ക് ശേഷം റോഡ് മാര്‍ഗം സകുടുംബം ജിദ്ദയില്‍ നിന്നും നജ്റാനില്‍ സുഖകരമായി തിരിച്ചെത്തി.
നജ്റാനില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ ജഗനും കുടുംബവും വീണ്ടും ശ്രമമാരംഭിച്ചു. കുട്ടിയെ കൂട്ടി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമപരമായ പ്രശ്നം ഉള്ളതിനാല്‍ ഭാര്യ സുഹിറോസ് അല്‍ സഫര്‍ ഹോസ്പിറ്റലിലെ ജോലി രാജിവെച്ചു. സോഷ്യല്‍ ഫോറം വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഷെയ്ഖ് മീരാന്‍ ഇവരെ കൂട്ടി നജ്റാനിലെ ജവാസാത്ത് മുദീറിനെ പോയി കാണുകയും ഇന്ത്യയിലേക്കുള്ള തിരിച്ചു പോക്കിന് വേണ്ട സഹായങ്ങള്‍ ചെയ്തു തരുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വിസാ നിയമം ലംഘിച്ചതിനാല്‍ 15,000 റിയാല്‍ പിഴ
സൗദി വിസ നിയമം ലംഘിച്ചതിനാല്‍ ജഗന് സെല്‍വരാജിനോട് 15,000 റിയാല്‍ പിഴയടക്കാന്‍ ആവശ്യപ്പെട്ടു. ഫ്ളൈറ്റ് ടിക്കറ്റ് എടുത്ത് തര്‍ഹീല്‍ വഴി ഇന്ത്യയിലേക്ക് പോകാനും ജവാസാത്ത് മുദീര്‍ അനുവാദം നല്കി. തുടര്‍ന്ന് പിഴ ഒഴിവാക്കാനുള്ള ശ്രമമായിരുന്നു. ഇതിനു വേണ്ടി ശൈഖ് മീരാന്‍ സുഹൃത്തായ ഹുസൈന് എന്ന സൗദി പൗരനെ കൂട്ടി ജവാസാത്ത് മുദീറിനെയും തര്‍ഹീല്‍ ഓഫീസര്‍മാരെയും പോയി കാണുകയും കുടുംബത്തിന്റെ ദയനീയാവസ്ഥയും അമീറിന്റെ സഹായങ്ങള്‍ ലഭിച്ച കാര്യങ്ങളും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പതിനയ്യായിരം റിയാല്‍ പിഴ ഒഴിവാക്കുകയും ജഗന്റെ വിരലടയാളം മാത്രം എടുത്ത് കുടുംബത്തിന് ഇന്ത്യയിലേക്കു യാത്രക്കുള്ള അനുമതി നല്‍കുകയും ചെയ്തു.
ഒടുവില്‍ കൊറോണ ലോക്ക്ഡൗണ്‍
ജഗനും കുടുംബവും ഇന്ത്യയിലേക്ക് പോകുന്നതിനു വേണ്ടിയുള്ള യാത്രാ ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് കൊറോണ മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയ ദുരിതം കൂടി ഇവരുടെ മുന്നിലേക്ക് വന്നു ചേരുന്നത്. വീണ്ടും മാസങ്ങളോളം പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കി. അവസാനം റിയാദിലെ സോഷ്യല്‍ ഫോറം പ്രവര്ത്തകന് ഹാജി മുഹമ്മദിന്റെ എംബസിയില്‍ ഉള്ള ഇടപെടല്‍ മൂലം വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള കോയമ്പത്തൂരിലേക്കുള്ള വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ഇവര്‍ സന്തോഷത്തോടെ നാട്ടിലേക്ക് യാത്രയായി. ഇപ്പോള്‍ നാട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന ഇവര്‍ നജ്റാന് ഗവര്‍ണറേറ്റിനും ആശുപത്രി അധികൃതര്‍ക്കും ഒപ്പം എല്ലാത്തിനും സഹായിച്ച സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു.