മലപ്പുറത്ത് 2 പേർക്ക് കോളറ സ്ഥിരീകരിച്ചു; സമാന ലക്ഷണങ്ങളുള്ളവർ ആശുപത്രിയിൽ

മലപ്പുറം: മലപ്പുറം വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. കൂടാതെ സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്. ഇത് രോഗം പടർന്നു പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിവിധ ആശുപതികളിലായി എട്ടു പേർ ചികിത്സയിലാണ്.

നിലവിൽ വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് രോഗലക്ഷണങ്ങൾ കണ്ടിരിക്കുന്നത്. ഈ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളിൽ വെള്ളം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് മലിനജലം വെള്ളത്തിലേക്ക് കൂട്ട്‌ഹാൾ കലരുന്നതിനും പുഴയിലെ വെള്ളം മുഴുവൻ മലിനമാകുന്നതിന് കാരണമായിട്ടുണ്ട്.

രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.