ചൈനയില്‍ കൊവിഡ് അതിരൂക്ഷം; ഒരു നഗരത്തില്‍ മാത്രം പ്രതിദിനം പത്ത് ലക്ഷം രോഗികള്‍

ബീജിംഗ്: കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കടുത്ത പ്രതിസന്ധിയില്‍ ചൈന. ഹെബെ പ്രദേശത്തെ ആശുപത്രികളില്‍ ഐസിയുവില്‍ സ്ഥലമില്ലാത്തിനാല്‍ ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് ആശുപത്രി വരാന്തയില്‍ നിലത്ത് കിടക്കേണ്ട സ്ഥിതിയാണ്.

പ്രായമായവരിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. ഇത് മരണനിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമായി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്സിജന്‍ പോലും ലഭ്യമല്ല. ചൈനയിലെ ഏറ്റവും വലിയ വ്യാവസായിക പ്രവിശ്യകളില്‍ ഒന്നായ സെജിയാംഗില്‍ പ്രതിദിനം പത്ത് ലക്ഷംപേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

ചൈനയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശങ്കയുയര്‍ത്തുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ആശുപത്രികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്ന ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍, കൊവിഡ് വ്യാപനത്തെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ വ്യക്തമായ കണക്കുകള്‍ സര്‍ക്കാ‌ര്‍ പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ കണക്കുകകളില്‍പ്പെടാത്ത റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് മരണങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയിലെ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ മറ്ര് രാജ്യങ്ങളും മുന്‍കരുതല്‍ നടപടികളിലേക്കു കടന്നിട്ടുണ്ട്. ജപ്പാന്‍, അമേരിക്ക, റിപ്പബ്ലിക് ഒഫ് കൊറിയ എന്നിവിടങ്ങളില്‍ വ്യാപനം രൂക്ഷമാണ്.

ഡിസംബറിന് മുമ്ബ് ഏകദേശം നാല് മുതല്‍ അഞ്ച് വരെ മൃതദേഹങ്ങളാണ് ഒരു ദിവസം ദഹിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 22 വരെ എത്തിയിരിക്കുന്നു എന്നാണ് ഹെബെ പ്രദേശത്തുള്ള ശ്മശാന ജീവനക്കാരുടെ പ്രതികരണം. അടുത്തിടെ കൊവിഡ് ബാധിച്ച്‌ മരിച്ച ജീവനക്കാരെ അനുസ്മരിക്കാന്‍ ഒരു സര്‍വകലാശാല പ്രസിദ്ധീകരിച്ച അനുസ്മരണക്കുറിപ്പുകളുടെ എണ്ണത്തിലൂടെയും മരണസംഖ്യ വര്‍ദ്ധിക്കുന്നതായി വ്യക്തമാകുന്നു.