ന്യൂഡൽഹി: രാജ്യത്ത് അടുത്ത കൊവിഡ് വ്യാപനം ആറ് മുതൽ എട്ട് മാസങ്ങൾക്കുള്ളിലെന്ന് വിദഗ്ധർ. പുതിയ വകഭേദമാവും കോവിഡ് വ്യാപനത്തിന് കാരണമാവുകയെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒമിക്രോൺ ബിഎ.2 വകഭേദം കൂടുതൽ വ്യാപന ശേഷിയുള്ളതാണ്. എന്നാൽ അടുത്ത വ്യാപനം ഉണ്ടാകുന്നത് മറ്റൊരു വകഭേദം മൂലമാകാനാണ് സാധ്യതയെന്നും ഐ.എം.എ കോവിഡ് ടാസ്ക് ഫോഴ്സ് കോ ചെയർമാനായ ഡോ. രാജീവ് ജയദേവൻ എ.എൻ.ഐയോട് പറഞ്ഞു.
‘വൈറസ് ഇവിടെ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാവും. ചില സമയത്ത് ഉയർന്നും ചില സമയത്ത് താഴ്ന്നും നിലനിൽക്കും. അടുത്ത വേരിയന്റ് വരുമ്പോൾ വ്യാപനത്തിൽ കുതിച്ചു ചാട്ടം ഉണ്ടാവും. അതെപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. പക്ഷെ അത് സംഭവിക്കുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ. അത് സാധാരണമായി അങ്ങനെയാണ് പ്രവർത്തിക്കുന്നത്,” ഡോ രാജീവ് ജയദേവൻ പറഞ്ഞു.
മറ്റ് വകഭേദങ്ങളെ പോലെ അടുത്ത വകഭേദത്തിനും ജനിതക ഘടനയിൽ വ്യതിയാനമുണ്ടാവും എന്നും അദ്ദേഹം വ്യക്തമാക്കി.