വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം ദിനം വോട്ടെണ്ണലില്‍ ഇഞ്ചോടിഞ്ച് ആവേശവുമായി ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെയും ക്യാംപുകള്‍. ചാഞ്ചാടി നില്ക്കുന്ന സ്റ്റേറ്റുകളില്‍ ഡോണള്‍ഡ് ട്രംപിന്റെ ഭൂരിപക്ഷം കുറയുകയും നെവാഡയില്‍ ജോ ബൈഡന്റെ ഭൂരിപക്ഷം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബൈഡന് ചരിത്ര വിജയത്തിനരികെ എന്നാണു സൂചന.
നൊവാഡയിലും അരിസോണയിലും മുന്നേറുന്ന ബൈഡന് ട്രംപിന്റെ ശക്തികേന്ദ്രമെന്നു കരുതിയ ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും ശക്തമായ പ്രകടമാണു കാഴ്ചവയ്ക്കുന്നതെന്നാണു റിപ്പോര്‍ട്ട്. യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. നെവാഡയിലെ ആറു വോട്ടുകള്‍ കൂടി ലഭിച്ചാല്‍ 270 എന്ന മാന്ത്രികസംഖ്യ ബൈഡന് സ്വന്തമാക്കും. 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. ട്രംപ് പക്ഷത്തിന് ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ വരെയുള്ള കണക്കുകള്‍ പ്രകാരം 214 ഇലക്ടറല്‍ വോട്ടുകളായി. ഭൂരിപക്ഷത്തില്‍നിന്ന് 56 വോട്ട് കുറവ്. ഇപ്പോള്‍ മുന്നില്‍ നില്ക്കുന്ന സ്റ്റേറ്റുകളില്‍ എല്ലാം ജയിച്ചാലും ട്രംപിന് ഭൂരിപക്ഷം നേടാനാകില്ലെന്ന സ്ഥിതി.
ജോര്‍ജിയ (16), നോര്‍ത്ത് കാരലൈന (15), പെന്‍സില്‍വേനിയ (20), അലാസ്ക (3) എന്നിവിടങ്ങളിലാണ് ട്രംപ് മുന്നില്‍. ഇവയെല്ലാം ജയിച്ചാലും ലഭിക്കുക 268 വോട്ട്. ഈ സാഹചര്യത്തിലാണ് നെവാഡയിലെ ഫലം നിര്‍ണായകമാകുന്നത്. ലീഡ്നില മാറിമറിയുന്ന ജോര്‍ജിയയും അന്തിമഫലത്തില്‍ നിര്‍ണായകമാകും. അതേസമയം, സിഎന്‍എന്‍ പോലുള്ള ചാനലുകള്‍ ബൈഡന് 253 വോട്ടുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വോട്ടെണ്ണല്‍ തുടരുന്ന അരിസോണയിലെ 11 വോട്ടുകള്‍ ഒഴിവാക്കിയതിനാലാണിത്. അതിനിടെ, തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ പോസ്റ്റല്‍ വോട്ടുകള്‍ക്കെതിരെ ആഞ്ഞടിക്കുന്നത് ട്രംപ് തുടരുകയാണ്. പല സ്റ്റേറ്റുകളിലും കോടതികളെ റിപ്പബ്ലിക്കന്‍സ് സമീപിച്ചു കഴിഞ്ഞു. വോട്ടെണ്ണല്‍ നിരീക്ഷിക്കണമെന്നോ നിര്‍ത്തി വയ്ക്കണമെന്നോ ആണ് ആവശ്യം. എന്നാല്‍ വോട്ടെണ്ണല്‍ തുടരട്ടെ, വിജയം അരികെയാണെന്നായിരുന്നു ബൈഡന്റെ വാക്കുകള്‍.
ഇതിനിടെ ജോര്‍ജിയ, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലെ കോടതികളില്‍ ട്രംപ് ക്യാംപ് ഫയല്‍ ചെയ്ത കേസുകള്‍ തള്ളി. ജോര്‍ജിയയില്‍ വൈകി എത്തിയ 53 ബാലറ്റുകള്‍ കൂട്ടിക്കലര്‍ത്തിയെന്നായിരുന്നു ആരോപണം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇവിടെ വോട്ടെണ്ണല്‍ തടയാനും ട്രംപ് അനുകൂലികള്‍ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യപ്പെട്ട ബാലറ്റുകള്‍ അസാധുവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ജോര്‍ജിയയിലെ ജഡ്ജി ജെയിംസ് ബാസ് പറഞ്ഞു.
പരാജയപ്പെട്ടാല്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മല്‍സരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരാകും ട്രംപിന് ചാര്‍ത്തിക്കിട്ടുക. 1992 ല്‍ ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷിനുശേഷം പ്രസിഡന്റായിരുന്നവര്‍ വീണ്ടും മല്‍സരിക്കുമ്പോള്‍ പരാജയപ്പെട്ട ചരിത്രമില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാണ് ട്രംപിന്റെ നിലപാട്. ബൈഡന് ജയിച്ച മിഷിഗന്‍(16 ഇലക്ടറല്‍ വോട്ട്), വിസ്കോന്‍സെന്‍(10), പെന്‍സില്‍വേനിയ(20) സ്റ്റേറ്റുകളില്‍ ട്രംപ് അനുയായികള്‍ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അന്തിമഫലമറിയാന്‍ നിയമയുദ്ധത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുമെന്ന സൂചനയും ഇതോടെ ശക്തമായി.