കാനഡ: ഓന്റോറിയോ പ്രവിശ്യക്ക് സമീപം ഒരു കുടുംബത്തിലെ നാലു പേരെ പിക്ക് അപ് ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. മുസ്ലിം കുടുംബത്തോടുള്ള വിദ്വേഷം കൊണ്ടാണ് മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു.
20കാരനായ നഥാനിയേല്‍ വെല്‍റ്റ്മാനാണ് പ്രതി. നാലുപേരെ ഇടിച്ചിട്ട ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കാന്‍ ഇയാള്‍ സംരക്ഷണ കവചം ധരിച്ചിരുന്നതായി പൊലീസ് പറയുന്നു.
ഞായാറാഴ്ച വൈകുന്നേരം കുടുംബത്തിലെ നാലു പേരും റോഡരികിലൂടെ നടന്ന് പോകുമ്ബോഴായിരുന്നു കറുപ്പ് നിറത്തിലുള്ള പിക്ക് അപ് ട്രക്ക് പാഞ്ഞെത്തിയത്. 74 ഉം 44ഉം വയസ്സുകാരായ സ്ത്രീകളും 46കാരനും 15കാരി പെണ്‍കുട്ടിയുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ പരിക്കേറ്റ ഒമ്ബത് വയസ്സുള്ള കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.