കൊറോണ ബാധിച്ചു മരിച്ച ഇന്തോനേഷ്യന്‍ ഡോക്ടറുടെ ചിത്രം; യാഥാര്‍ത്ഥ്യം ഇതാണ്

indonesian-doctor death

കൊറോണ ബാധിച്ചു മരിച്ച ഇന്തോനേഷ്യന്‍ ഡോക്ടര്‍ ഹാദിയോ അലി ഖസാസ്റ്റിന്‍ അവസാനമായി കുടുംബത്തെ സന്ദര്‍ശിക്കുന്ന ചിത്രത്തിന്റെ യാതാര്‍ത്ഥ്യം എന്താണ്. വീടിന്റെ ഗേറ്റില്‍ നില്‍ക്കുന്ന ഡോക്ടറും വീടിനു വരാന്തയില്‍ നിന്ന് അദ്ദേഹത്തെ നോക്കുന്ന രണ്ടു മക്കളുമാണ് ചിത്രത്തിലുള്ളത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ:
ഈ ചിത്രത്തിന് ഒരുപാട് പറയാനുണ്ട്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ കൊറോണ രോഗികളെ ചികില്‍സിച്ച് രോഗം ബാധിച്ച് മരിച്ച ഡോ ഹാദിയോ അലിയാണിത്.

കൊറോണ വൈറസ് ബാധ മുലം ഇന്തോനേഷ്യയില്‍ ഇതിനകം 55 പേര്‍ മരിച്ചിട്ടുണ്ട്. മരിച്ച ആറ് ഡോക്ടര്‍മാരില്‍ ഒരാളാണ് ഹാദിയോ അലി. മാര്‍ച്ച് 22ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം.

എന്നാല്‍, പ്രചരിക്കുന്ന ചിത്രം ഹാദിയോ അലിയുടേത് അല്ലെന്ന് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ബുംലൈവ് വ്യക്തമാക്കി. കൊറോണ രോഗികളെ ചികില്‍സിക്കുന്ന ഒരു മലേഷ്യല്‍ ഡോക്ടറുടേതാണ് ഈ ചിത്രം. കുടുംബത്തെ സന്ദര്‍ശിക്കുമ്പോള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങിന്റെ ഭാഗമായി അകന്നു മാറി നില്‍ക്കുന്ന ഫോട്ടോയാണ് അത്.

മലേഷ്യക്കാരനായ അഹ്മദ് എഫന്‍ദി സൈലാനുദ്ദീന്‍ ഈ ഫോട്ടോ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മാര്‍ച്ച് 21ന് ഷെയര്‍ ചെയ്തിട്ടുണ്ട്. എഫന്‍ദിയുമായി ബൂം ബന്ധപ്പെടുകയും അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മലേഷ്യയിലെ സെലാന്‍ഗോറിലാണ് തന്റെ ബന്ധുവായ ഈ ഡോക്ടറെന്നും അദ്ദേഹം ഇപ്പോഴും പൂര്‍ണ ആരോഗ്യത്തോടെ ഉണ്ടെന്നും എഫന്‍ദി അറിയിച്ചു.

ഇന്തോനേഷ്യന്‍ ഫാക്ട് ചെക്കിങ് സംഘടനയായ സെക് ഫാക്ടയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിഗാല്‍ഡോ സിനാഗ എന്നയാളുടെ ഒരു പോസ്റ്റിലാണ് ആദ്യം ഈ ഫോട്ടോ ഡോ. ഹാദിയോ അലിയുടേത് ആണെന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും സിനാഗ മാപ്പ് പറയുകയും ചെയ്തിരുന്നു.

Indonesian Doctor’s Last Photo Before He Died Of COVID-19