പൗരത്വഭേദഗതി നിയമം: ആശങ്ക അറിയിച്ച് മുസ്ലിം രാജ്യങ്ങള്‍

റിയാദ്: പൗരത്വ അവകാശങ്ങള്‍, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഒഐസി. ഇന്ത്യയിലെ മുസ്ലിംകളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്നും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് കൊണ്ട് രാംലീല മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും പൗരത്വ നിയമം ബന്ധത്തെ ബാധിക്കില്ലെന്നും പറഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ ഒഐസി ആശങ്ക അറിയിച്ചത്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ 57 രാജ്യങ്ങളാണ് ഒഐസിയില്‍ ഉള്ളത്.

ഐക്യരാഷ്ട്ര സഭയുടെ തത്വമനസരിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വിവേചനം കൂടാതെ അനുവദിച്ചുകൊടുക്കണം. അതല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ സമാധാനവും സുരക്ഷയും അപകടത്തിലാവുമെന്നും ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കുമെന്നും ഒഐസി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മലേഷ്യയില്‍ നടന്ന വിവിധ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലും ഇന്ത്യയിലെ മുസ്ലിംകള്‍ക്കു നേരെയുള്ള നീക്കങ്ങളെ അപലപിച്ചിരുന്നു. സമാധാനപരമായ പ്രക്ഷോഭ പരിപാടികളെ ക്രൂരമായി അമര്‍ച്ച ചെയ്യുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വിദേശ മാധ്യമങ്ങളിലും അന്താരാഷ്ട്ര വേദികളിലും നിറയുന്നത്.