മകള്‍ക്കൊപ്പം വീട്ടില്‍ നില്‍ക്കാനെത്തിയ ആണ്‍കുട്ടികളെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കി; യുവതിക്ക് 102 വര്‍ഷം തടവ്

christina child abuse case

ന്യൂയോര്‍ക്ക്: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ക്കൊപ്പം വീട്ടില്‍ നില്‍ക്കാനെത്തിയ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവതിയ്ക്ക് തടവ് ശിക്ഷ. അമേരിക്കയിന്‍ സംസ്ഥാനമായ നെബ്രാസ്‌കയിലാണ് സംഭവം. ക്രിസ്റ്റീന ഗ്രീര്‍ എന്ന 38 കാരിയെയാണ് 64 മുതല്‍ 102 വര്‍ഷം വരെ തടവിന് വിധിച്ചത്. വിവിധ വകുപ്പുകളിലാണ് ഇത്രയും കാലത്തെ ശിക്ഷ.

പതിനൊന്ന് വയസുള്ള മകളുടെ സുഹൃത്തുക്കളായ 12ഉം 13ഉം വയസുള്ള ആണ്‍കുട്ടികളെയാണ് ക്രിസ്റ്റീന ലൈംഗികമായി ചൂഷണം ചെയ്തത്. 2017ന്റെ അവസാനത്തിലും 2018ന്റെ ആദ്യമാസങ്ങള്‍ക്കുമിടയിലുള്ള ഘട്ടത്തില്‍ കുട്ടികള്‍ വീട്ടില്‍ നില്‍ക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ആറോളം കുട്ടികള്‍ വാരാന്ത്യങ്ങളില്‍ ക്രിസ്റ്റീനയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു.

കുട്ടികള്‍ വീട്ടിലെത്തിയ സമയത്ത് ക്രിസ്റ്റീന ഇവര്‍ക്ക് മദ്യവും കഞ്ചാവ് സത്ത് അടങ്ങിയ മിഠായികളും നല്‍കുകയായിരുന്നു. കൂട്ടുകാരുമായുള്ള പാര്‍ട്ടിക്കിടെ മയക്കുമരുന്ന് നല്‍കിയിരുന്നതായി യുവതിയുടെ മകള്‍ തന്നെ കോടതിയില്‍ വെളിപ്പെടുത്തി. തന്റെ സുഹൃത്തുക്കള്‍ ‘മദ്യപിക്കാറുണ്ടായിരുന്നെന്നും’ കുട്ടി കോടതിയോട് പറഞ്ഞു. താന്‍ മൂന്ന് തവണ ക്രിസ്റ്റീനയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് 13 വയസ്സുകാരന്‍ കോടതിയില്‍ മൊഴി നല്‍കി.

മദ്യപാനത്തെക്കുറിച്ച് ആരോടും പറയരുതെന്നും ക്രിസ്റ്റീന കുട്ടികളോട് പറഞ്ഞിരുന്നു. ഇത് ആരെങ്കിലും അറിഞ്ഞാല്‍ താന്‍ കുഴപ്പത്തിലാകുമെന്നും മക്കളെ നഷ്ടപ്പെടുമെന്നും ഇവര്‍ പറഞ്ഞിരുന്നതായാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചത്.

ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് ക്രിസ്റ്റീന അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പീഡനത്തിനിരയായ കുട്ടികളിലൊരാളുടെ ഫോണില്‍ ചിത്രങ്ങള്‍ കണ്ടെത്തിയതായി സര്‍പി കൗണ്ടി അറ്റോര്‍ണി ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. ഫോണില്‍ നിന്ന് ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ക്രിസ്റ്റീന കുട്ടികളോട് ആവശ്യപ്പെട്ടിരുന്നെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ്റ്റീനയ്ക്കെതിരെ ചുമത്തിയ പീഡനക്കേസ് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ അവര്‍ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. അതേസമയം മറ്റ് രണ്ട് കേസുകളില്‍ അവര്‍ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്തു.
ALSO WATCH