തൃശൂര്‍: ആറ് മാസം മുമ്പ് അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കില്‍ പോവുന്നതിനിടെ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സമീപത്തുള്ള അടഞ്ഞു കിടക്കുന്ന വീട്ടില്‍ കണ്ടെത്തി. പ്രവാസി മലയാളി ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്റെയും ലൈബ്രേറിയന്‍ ശില്പയുടെയും മൂത്ത മകന്
അമല്‍ കൃഷ്ണയുടെ മൃതദേഹമാണ് 4 കിലോമീറ്റര്‍ ദൂരെ അടഞ്ഞു കിടക്കുന്ന വീട്ടില്‍ കണ്ടെത്തിയത്.
6 മാസം മുന്‍പു കാണാതാകുമ്പോള്‍ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോട്ടോകളും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. സിം കാര്‍ഡ് ഒടിച്ചു മടക്കിയും ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോണ്‍ നമ്പറും വിലാസവും അമല്‍ എഴുതിയതാണെന്നു ബന്ധു തിരിച്ചറിഞ്ഞു.
തളിക്കുളം ഹൈസ്കൂള്‍ ഗ്രൗണ്ടിനു സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം. വളപ്പിലെ കാടു വെട്ടാന്‍ ഇടയ്ക്ക് ആള് വരാറുണ്ടെങ്കിലും ആറു മാസത്തിലേറെയായി വീട്ടില്‍ ആരും കയറിയിട്ടില്ല. ഹോട്ടല്‍ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്. അമലിന്റെ വീട്ടില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലാണ് ഈ വീട്.
കയറിലൂടെ തല ഊര്‍ന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. മരിച്ചത് അമല്‍ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലിസ് കണ്ടെത്തിയെങ്കിലും ഡിഎന്‍എ പരിശോധനയ്ക്കു ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. മെഡിക്കല്‍ കോളജിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്യും.
പാവറട്ടി സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അമലിനെ മാര്‍ച്ച് 18ന് ആണു കാണാതായത്. എടിഎം കാര്‍ഡിനു തകരാര്‍ ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് അതു പരിഹരിക്കാന്‍ അമ്മ ഒപ്പം കൂട്ടുകയായിരുന്നു. അമ്മയുടേയും അമലിന്റെയും അക്കൗണ്ടുകള്‍ രണ്ടു ബാങ്കുകളിലായിരുന്നു.
സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീര്‍ത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്. അതിന് ആഴ്ചകള്‍ക്കു മുന്‍പ് അമലിന്റെ അക്കൗണ്ടില്‍ നിന്ന് 2 വട്ടമായി 10,000 രൂപ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലിക്കേഷന്‍ വഴി പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമല്‍ ആത്മഹത്യ ചെയ്തതാണോ എന്ന സംശയമാണ് ഉയരുന്നത്.