നാപ്‌റ്റോള്‍ ഷോപ്പിങ് പോര്‍ട്ടലിന്റെ പേരില്‍ വന്‍ തട്ടിപ്പ്; റിട്ട. ബാങ്ക് മാനേജരുടെ മുക്കാല്‍ കോടി പോയി

online shipping scam

കോഴിക്കോട്: ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ നാപ്‌റ്റോളിന്റേ പേരില്‍ വന്‍തട്ടിപ്പ്. ഓണ്‍ലൈന്‍ ലോട്ടറിയടിച്ചുവെന്ന് വിശ്വസിച്ച ചേവായൂരിലെ റിട്ട. ബാങ്ക് മാനേജര്‍ക്ക് നഷ്ടമായത് മുക്കാല്‍ കോടി രൂപ.

കഴിഞ്ഞ മാര്‍ച്ചില്‍ ഇദ്ദേഹം നാപ്‌റ്റോള്‍ ഷോപ്പിങ് പോര്‍ട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഉല്‍പന്നം വാങ്ങിയിരുന്നു. അടുത്ത ദിവസം സ്പീഡ് പോസ്റ്റില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണോടുകൂടിയ കത്ത് ലഭിച്ചു. കൂപ്പണില്‍ സമ്മാനമുണ്ടെങ്കില്‍ കത്തിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാനായിരുന്നു നിര്‍ദ്ദേശം. കൂപ്പണ്‍ സ്‌ക്രാച്ച് ചെയ്തപ്പോള്‍ 75 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ലോട്ടറി അടിച്ചതായി റേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കത്തിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെ തുക ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടു.

തുക കൈമാറുന്നതിന് മുമ്പ് ജിഎസ്ടി ഉള്‍പ്പെടെ വിവിധ ഇനത്തിലുള്ള നികുതി മുന്‍കൂര്‍ അടക്കണമെന്ന് നിര്‍ദേശിച്ചു. ഇതിനായി ആദ്യം 49,950 രൂപയും പിന്നീട് 4,55,000 രൂപയും ബാങ്ക് വഴി അയച്ചു. ഇര വലയില്‍ വീണുവെന്ന് വ്യക്തമായതോടെ ലോട്ടറി തുക 75 ലക്ഷമെന്നത് രണ്ടുകോടിയായിട്ടുണ്ടെന്ന് തട്ടിപ്പുകാര്‍ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചു. അതിനാല്‍ നികുതി തുക കൂടിയെന്ന് പറഞ്ഞ് ഏപ്രില്‍ 20 വരെ 25 തവണയായി മൊത്തം 74,26,000 രൂപ തട്ടിപ്പുസംഘം അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. ഒരുമിച്ച് ഒമ്പതുലക്ഷം രൂപവരെ ഇദ്ദേഹം ബാങ്കിലെത്തി രശീതി എഴുതി കൗണ്ടറിലൂടെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി കൈമാറിയിട്ടുണ്ട്.

സ്ഥിരമായി ഒരേ അക്കൗണ്ടിലേക്ക് വന്‍ തുകകള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ സംശയം പ്രകടിപ്പിച്ച് കുടുംബത്തെ അറിയിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ചേവായൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍ ഇതുവരെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ALSO WATCH