കൊച്ചി: ഓണ്‍ലൈന്‍ ഗെയിം കളിച്ച് ആലുവ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. അമ്മയുടെ അക്കൗണ്ടില്‍നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ പഠനത്തിനെന്ന പേരിൽ മിക്ക കുട്ടികളുടെയും കയ്യിൽ ഫോൺ കാണാം എന്നതുകൊണ്ടുതന്നെ മാതാപിതാക്കൾ ആദ്യം ശ്രദ്ധ കൊടുത്തിരുന്നില്ല. എന്നാൽ അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി ലക്ഷങ്ങൾ നഷ്‌ടമായ വിവരം അറിയുന്നത്. ഉടൻ തന്നെ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറി.
തുടര്‍ന്ന് എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തി. ‘ഫ്രീ ഫയര്‍’ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്ന് സംഘം മനസിലാക്കി. ഗെയിം ലഹരിയായ വിദ്യാര്‍ഥി, ഒരു സമയം നാല്‍പ്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ചാര്‍ജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണത്തിന് ഒരുങ്ങുകയാണ് റൂറല്‍ ജില്ലാ പോലീസ് എന്ന് എസ്.പി. കാര്‍ത്തിക്ക് പറഞ്ഞു. ബോധവല്‍ക്കരണ പരിപാടികള്‍ അടുത്ത ആഴ്ചയോടെ തുടങ്ങുമെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.