പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യു.ഡി.എഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യു.ഡി.എഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇന്ന് നടന്ന യു.ഡി.എഫ് യോ​ഗത്തിലാണ് സതീശനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനാണ് യോ​ഗതീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

യു.ഡി.എഫിന്റെത് ദയനീയ തോല്‍വിയല്ല. അഴിമതി വിലയിരുത്താന്‍ ജനങ്ങള്‍ തയാറായില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന് നേട്ടമായെന്നും ഹസന്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചു. വികാരനിര്‍ഭരമായ കത്താണ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു. തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍താന്‍ അപമാനിതനായി. സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുളളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു.