ആദ്യത്തെ മിസ്സിംഗ് എലമെന്റ് ഞാൻ ഇങ്ങനെ വിശദീകരിയ്ക്കാം. രണ്ടു പേര് തമ്മിൽ ഒരു തർക്കം ഉണ്ടായാൽ അത് പരിഹരിയ്ക്കാനുള്ള ചർച്ചയിൽ മിനിമം ആ രണ്ടു പേരെങ്കിലും ഉണ്ടാവേണ്ടേ? ഇവിടെ ഈ ചർച്ചയിൽ പ്രശ്നങ്ങൾ തുടങ്ങി വെച്ച, ഒരു തെളിവിൻ്റെയും പിൻബലമില്ലാതെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു സമുദായത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തിയ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വേണ്ടതല്ലേ? അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ സഭയെങ്കിലും ഉണ്ടാവേണ്ട?
തൻ്റെ പ്രസ്താവനയ്ക്ക് പിന്നിലുള്ള ചേതോവികാരം എന്തു തന്നെയായാലും അത് ചർച്ചയ്ക്ക് വെയ്ക്കലും അതിനെ സമർത്ഥിയ്ക്കുന്ന തെളിവുകൾ നിരത്തലും ഈ ചർച്ചയുടെ ഭാഗമാവേണ്ടതായിരുന്നില്ലേ? പരാതിക്കാർ തന്നെ തമ്മിൽ തമ്മിൽ ചർച്ച ചെയ്തിട്ട് എന്ത് പരിഹാരം ഉണ്ടാവാനാണ്? ഇനി ഓർത്തഡോക്സ് സഭയുടെ പ്രതിനിധി ഉണ്ടായിരുന്നല്ലോ എന്നാണെങ്കിൽ അവർ ഈ ബിഷപ്പിനെ അന്നേ തള്ളിപ്പറഞ്ഞതല്ലേ? അപ്പൊ അവർ എങ്ങനെ കത്തോലിയ്ക്ക സഭയുടെ ഭാഗം പറയും?
എത്ര വലിയ പാതകം ചെയ്താലും താൻ ഇട്ടിരിയ്ക്കുന്ന കുപ്പായത്തിനുള്ളിൽ ഒരു പോറൽ പോലുമേൽക്കാതെ രാഷ്ട്രീയ നേതൃത്വങ്ങൾ തനിയ്ക്ക് ഇടതും വലതും കാവലുണ്ടെന്ന് മനസ്സിലാക്കിയ ബിഷപ്പ് തെറ്റ് തിരുത്തുകയും മാപ്പ് ചോദിയ്ക്കുകയുമൊക്ക ചെയ്താലല്ലേ അത്ഭുതപ്പെടേണ്ടൂ. കുറഞ്ഞ പക്ഷം ഈ പ്രഹസനം നടത്തിയ നിലയ്ക്ക് വന്ന മാന്യന്മാർ ആ ബിഷപ്പിൻ്റെ പ്രസ്താവനയെ ഏകകണ്ഠമായി അപലപിച്ചിരുന്നെങ്കിൽ ഇവർക്ക് ഒരു തരിയെങ്കിലും ആത്മാർത്ഥത ഉണ്ടെന്ന് കരുതമായിരുന്നു.
ചർച്ചകൾക്കൊടുവിൽ ക്ളീമിസ് തിരുമേനി പറഞ്ഞത് എനിയ്ക്ക് ഇഷ്ടപ്പെട്ടു. പാലാ ബിഷപിൻ്റെ ആരോപണം അജണ്ടയിൽ ഇല്ലായിരുന്നത്രെ. പിന്നെന്താ അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള ഒരുക്കങ്ങളാണോ ഇവർ ചർച്ച ചെയ്തത്? ബിഷപ്പിൻ്റെ പ്രസ്താവന അജണ്ടയിൽ ഉണ്ടാവില്ല. ഉണ്ടായാൽ അതിനെ തള്ളിപ്പറയേണ്ടി വരുമല്ലോ.
പീഡകന് തിരുവുള്ളക്കേട് ഉണ്ടാവാതെ അയാളെ തലോടിയും ഉമ്മവെച്ചും കൂടെ നിർത്തുകയും എന്നാൽ അതേസമയം ഇരയെ നോക്കി പണ്ട് പപ്പു മോഹൻലാലിനോട് പറഞ്ഞത് പോലെ “ഇപ്പ ശരിയാക്കിത്തരാം” എന്ന് പറഞ്ഞു കൊണ്ടിരിയ്ക്കുകയും ചെയ്യുന്നത് കറകളഞ്ഞ അവസരവാദമാണ്. ഭാരതത്തിൻ്റെ രാഷ്ട്രീയ-കലാസാംസ്കാരിക-സാമ്
ഇത് എരിതീയിൽ എണ്ണ ഒഴിയ്ക്കുന്ന നിലപാടാണെന്ന് ഒരു പക്ഷെ തോന്നിയേക്കാം. എന്നാൽ, തെളിവ് തരാനാവുന്നില്ലെങ്കിൽ പറഞ്ഞത് വൃത്തികേടാണെന്നും മുഴുവൻ മുസ്ലിങ്ങളോടും നിരുപാധികം മാപ്പ് പറയണമെന്നും ആ ബിഷപ്പിനോട് ആവശ്യപ്പെടാത്ത ഒരു അനുരഞ്ജനത്തിനും ഇസ്ലാം സമൂഹം മുതിരരുത് എന്നാണ് പുറത്തു നിന്ന് നോക്കിക്കാണുന്ന ഒരാൾ എന്ന നിലയ്ക്ക് എൻ്റെ അഭിപ്രായം. സംഘപരിവാർ ഭീകരത ഇന്ത്യയിലെ മുസ്ലീങ്ങളുടെ സ്വത്വാഭിമാനത്തെ മൊത്തത്തിൽ വിഴുങ്ങാൻ വായ പിളർന്ന് നിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അവർ ഒന്നോർത്താൽ നല്ലത്: “തനിയ്ക്ക് താനും പുരയ്ക്ക് തൂണും”.