ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ഥിക്ക് 35 വോട്ട്; ജയിച്ചത് കാമുകന്റെ പാര്‍ട്ടിയായ സിപിഎം

bjp-candidate

കണ്ണൂര്‍: പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബിജെപി വനിതാ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 38 വോട്ട്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി ആതിരയാണ് തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യത്തിലെത്തി നില്‍ക്കേ ഒളിച്ചോടിയത്. ഇവിടെ 706 വോട്ടുകള്‍ നേടിയ സിപിഎമ്മിലെ രേഷ്മ സജീവന്‍ വിജയിച്ചു. കോണ്‍ഗ്രസിലെ കല്ലായി മഹിജ 212 വോട്ടുകള്‍ നേടി.

പ്രചരണത്തിനിടെ നാടുവിട്ട യുവതി പിന്നീട് കാസര്‍കോട് ബേഡകത്തെ കാമുകനെ വിവാഹം കഴിച്ച് പുതിയ ദാമ്പത്യത്തിലേക്ക് കടന്നിരുന്നു. യുവതിയുടെ ഭര്‍ത്താവ് മാലൂര്‍ പഞ്ചായത്തിലെ മറ്റൊരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കിയാണ് യുവതി കാമുകനൊപ്പം കാസര്‍കോട്ടേക്ക് കടന്നത്. ബേഡഡുക്ക സിപിഎം കോട്ടയിലെ അരിച്ചെപ്പ് സ്വദേശിക്കൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. കാമുകന്റെ കുടുംബം ഉറച്ച സിപിഎമ്മുകാരാണ്. അമ്മ പാര്‍ട്ടി അംഗമാണ്.

ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും പോലിസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാവുയായിരുന്നു. അതിനിടെ യുവതിയെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ ശ്രമം പരാജയപ്പെട്ടിരുന്നു.