കെ.എം.ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കെ.എം.ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് 166 ശതമാനം വര്‍ധനവ് കണ്ടെത്തിയത്. കെ.എം ഷാജിക്കെതിരെ കേസടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തില്‍ ഉണ്ടായെന്നാണ് കണക്ക്. ഇത് വരവിനെക്കാള്‍ 166 ശതമാനം അധികമാണ്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് പൊതുപ്രവര്‍ത്തകനായ അഡ്വ. എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് എസ്പി എസ്.ശശീധരന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ വരുമാനവും ആഡംബര വീട് നിര്‍മാണത്തിന് ചെലവഴിച്ച തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു ആരോപണം.