ന്യൂഡൽഹി: എ.ടി.എം സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്കി. സൗജന്യ എ.ടി.എം ഇടപാടിന് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാമെന്നാണ് നിര്‍ദ്ദേശം. പണം പിന്‍വലിക്കല്‍, ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക.
ഏഴുവര്‍ഷത്തിന് ശേഷമാണ് എ.ടി.എം സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്നും ഇത്രയും കാലമായതിനാല്‍ തുക പുതുക്കേണ്ടത് അനിവാര്യമാണെന്നും റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ടു. 2014ലാണ് എ.ടി.എം സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ അവസാനമായി പുതുക്കി നിശ്ചയിച്ചത്. 2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
നിലവില്‍ എ.ടി.എമ്മില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പരമാവധി അഞ്ചുതവണ സൗജന്യ ഇടപാടുകള്‍ നടത്താം. മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളില്‍ അഞ്ചുതവണയും സൗജന്യ ഇടപാടുകള്‍ നടത്താം.