വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ബജ്‌റംഗ്ദള്‍ ആക്രണം

bajrang dal attack in madhyapradesh school

വിദിശ: വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്റ് ജോസഫ് സ്‌കൂളിനു നേരെയാണ് ആക്രണം. നൂറുകണക്കിന് സംഘപരിവാര പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കണക്ക് പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം.

എട്ട് വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ മതംമാറ്റിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ വന്‍ ജനക്കൂട്ടം മാനേജ്മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും കല്ലെറിയുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അകത്തുണ്ടായിരുന്ന വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.


ജനക്കൂട്ടം ചില്ലുകള്‍ക്ക് നേരെ കല്ലെറിഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായെന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പ്രാദേശിക മാധ്യമങ്ങളിലൂടെയാണ് ആക്രമണത്തിന്റെ വിവരം ലഭിച്ചതെന്നും തുടര്‍ന്ന് പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചതായും സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ആന്റണി വ്യക്തമാക്കി. പൊലീസ് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണവും മാനേജര്‍ നിഷേധിച്ചു.

അതേസമയം, മതപരിവര്‍ത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്റംഗ്ദള്‍ യൂനിറ്റ് നേതാവ് നിലേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. സംഭവം സത്യമാണെങ്കില്‍ സ്‌കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം അന്വേഷിക്കുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെ ചോദ്യം ചെയ്യുമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് റോഷന്‍ റായ് പറഞ്ഞു. സ്‌കൂളിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമിഷന്‍ നേരത്തെ വിദിഷ ജില്ല കലക്ടര്‍ക്ക് കത്തയച്ചിരുന്നു.