ഹെലികോപ്ടര്‍ അപകടത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ചൈനീസ് മാധ്യമം

helicopter crash bipin rawat china

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ചൈനീസ് മാധ്യമം. റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്.

റഷ്യയുമായുള്ള എസ്- 400 മിസൈല്‍ ഇന്ത്യയിലേക്ക് എത്തിക്കുമ്പോള്‍ അമേരിക്ക ഉയര്‍ത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്‌മ ചെല്‍നിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ ആരോപണം.

സംയുക്ത സൈനിക മേധാവി ജനറല്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടവും 2020ല്‍ തായ്‌വാന്‍ ചീഫ് ജനറലിന്റെ ഹെലികോപ്ടര്‍ അപകടവും തമ്മില്‍ സാമ്യമുണ്ട് എന്നായിരുന്നു ചെല്‍നിയുടെ ട്വീറ്റ്. തായ്‌വാന്‍ ചീഫ് ജനറല്‍ ഷെന്‍ യി മിങ് അടക്കം ഏട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് മേജര്‍ ജനറലും ഉള്‍പ്പെടും. രണ്ട് ഹെലികോപ്ടര്‍ അപകടങ്ങളിലും പ്രതിരോധനിരയിലെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ആളുടെ ജീവനെടുത്തു എന്നായിരുന്നു ചെല്‍നിയുടെ ട്വീറ്റ്. ഇത് പങ്കുവെച്ചു കൊണ്ടായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ ആരോപണം.

ചെല്‍നിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത് ഹെലികോപ്ടര്‍ അപകടത്തിന് പിന്നില്‍ അമേരിക്ക പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നാണ്. പ്രതിരോധശേഷിക്ക് കരുത്തേകാനായി ഇന്ത്യ റഷ്യയുടെ പക്കല്‍നിന്ന് വാങ്ങിയ എസ് -400 മിസൈലിനെതിനെ അമേരിക്ക ശക്തമായ ആശങ്ക അറിയിച്ചിരുന്നുവെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

എസ്-400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാന്‍ 2018-ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറില്‍ ഒപ്പിട്ടത്. റഷ്യ ഇന്ത്യക്ക് എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം കൈമാറിയതില്‍ യു.എസ്. ആശങ്കയറിച്ചിരുന്നു. റഷ്യയില്‍നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ ‘കാറ്റ്സ’ പ്രകാരം അമേരിക്ക ഉപരോധമേര്‍പ്പെടുത്താറുണ്ട്. എസ്-400 വാങ്ങിയാല്‍ ഇന്ത്യ നടപടി നേരിടേണ്ടിവരുമെന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എസ്-400 ഉപയോഗിക്കാനുള്ള ഏതുരാജ്യത്തിന്റെയും തീരുമാനം അപകടകരമാണെന്ന് ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മനും അന്ന് പറഞ്ഞിരുന്നു. നേരത്തെ എസ്-400 വാങ്ങിയതിന്റെ പേരില്‍ തുര്‍ക്കിക്ക് യു.എസ്. ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

2020 ജനുവരിയിലാണ് തായ്വാന്‍ മിലിട്ടറി ചീഫ് ജനറല്‍ ഷെന്‍ യി മിങും കൂടെയുണ്ടായിരുന്ന ഏഴ് സൈനികരും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. തിരഞ്ഞെടുപ്പിന് തയ്യാറെടുത്തിരുന്ന തായ്‌വാനില്‍ ഈ സംഭവം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. അപകടത്തിന്റെ കാരണം ഹെലികോപ്ടറിന്റെ തകരാറാണെന്നും കാലാവസ്ഥയുടേതല്ലെന്നുമടക്കമുള്ള ആരോപണങ്ങളും വ്യാപകമായി ഉയര്‍ന്നിരുന്നു.

എന്നാല്‍, ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് വ്യക്തമാക്കി ചെല്‍നി രംഗത്തെത്തി. തന്റെ ട്വീറ്റ് ദുരുപയോഗം ചെയ്തുവെന്നും ചൈനയുടെ വികൃതമായ ചിന്താഗതിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.