ഇന്നലെ ഇറ്റലി, ഇന്ന് സ്‌പെയിന്‍; കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ അഞ്ചാമതെത്തി

india-covid-19-migrants-railway-station

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെയും സ്‌പെയിനിനെയും മറികടന്ന് ലോകത്ത് അഞ്ചാമതെത്തി. ശനിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 2.45 ലക്ഷം കടന്നു. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്പെയിന്‍(2.41 ലക്ഷം രോഗികള്‍) ആറാമതായി. 24 മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്തേക്കെത്തിയിരുന്നത്.

രോഗികളുടെ എണ്ണം കുറവാണെങ്കിലും മരണസംഖ്യയില്‍ ഇന്ത്യ പിന്നിലാണെന്നതാണ് ആശ്വാസകരം. ഇറ്റലിയില്‍ 33,700ഓളം മരണങ്ങളും സ്പെയിനില്‍ 27,100ഓളം മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ 6,640 കോവിഡ് മരണങ്ങള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രതിദിനം രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡിന്റെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച 6,500 കേസുകളാണുണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഒമ്പതിനായിരത്തിലേറെ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് സജീവമായ കോവിഡ് രോഗികള്‍ 1.15 ലക്ഷത്തിലേറെയാണ്. കോവിഡ് സ്ഥിരീകരിച്ച 1.14 ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്താകെ 45.24 ലക്ഷത്തോളം കോവിഡ് പരിശോധനകളാണ് നടന്നത്. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയില്‍ നിന്നാണ്(80,229). തമിഴ്നാട്(28,694), ഡല്‍ഹി(26,334), ഗുജറാത്ത്(19,094), രാജസ്ഥാന്‍(10,084) എന്നീ സംസ്ഥാനങ്ങളാണ് പിന്നാലെയുള്ളത്.

COVID-19: India now 5th worst-hit nation, surpasses Spain