മംഗളൂരു: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മംഗളൂരൂവില്‍ ഒരാള്‍ക്ക് നിപ രോഗലക്ഷണം. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ സ്വയം ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, ചെറിയ പനി മാത്രമാണുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാളുടെ സ്രവ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു.
അടുത്തിടെ ഗോവയിലേക്ക് യാത്ര നടത്തിയ ഇയാളുടെ സമ്പര്‍ക്കപട്ടികയില്‍ മലയാളിയും ഉള്‍പ്പെടുന്നുണ്ട്. നിപ വൈറസ് ബാധ തന്നെയാണോ എന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേ ഉറപ്പിക്കാനാവൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗളൂരു നഗരത്തില്‍ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്. തലപ്പാടി ചെക്പോസ്റ്റ് കടന്ന് കേരളത്തില്‍ നിന്ന് എത്തുന്നവരില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.
അതേസമയം, കേരളത്തില്‍ നിപ ആശങ്ക ഏതാണ്ട് പൂര്‍ണമായും ഒഴിയുന്നുവെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നല്കുന്ന വിവരം. പന്ത്രണ്ട് വയസുകാരന് നിപ ബാധിച്ചു മരിച്ച കോഴിക്കോട് പാഴൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ശേഖരിച്ച 15 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ട് നിന്ന് മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ ലാബിലേക്ക് അയച്ച വവ്വാലുകളുടേയും ആടുകളുടേയും സ്രവസാമ്പിളുകളില്‍ നിപ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ ചാത്തമംഗലം മേഖലയില്‍ നടത്തിയ പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല.