ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; മഹാസഖ്യം കുതിക്കുന്നു

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യത്തിന്റെ മുന്നേറ്റം. നിലവില്‍ 38 സീറ്റുകളില്‍ സഖ്യം മന്നിലാണ്. 81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 41 സീറ്റാണ് വേണ്ടത്. ബിജെപി 33 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

81 മണ്ഡലങ്ങളിലേക്ക് അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാബരി മസ്ജിദ് സുപ്രീംകോടതി വിധിയും ദേശീയ പൗരത്വ ഭേദഗതി നിയമവുമൊക്കെ സജീവ പ്രചാരണ വിഷയങ്ങളായിരുന്നു ഇവിടെ. എജെഎസ്‌യുവും ജെവിഎമ്മും മൂന്നു വീതം സീറ്റുകളിലും മറ്റുള്ളവര്‍ നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. അതേ സമയം, ബിജെപി ചെറുപാര്‍ട്ടികളുമായി ബന്ധപ്പെട്ടു വരുന്നതായാണ് സൂചന.

നിലവില്‍ ബിജെപി ഭരിയ്ക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബിജെപി കോണ്‍ഗ്രസിനോട് തോറ്റിരുന്നു. ഈ വര്‍ഷം ലോക്‌സഭയിലെ വന്‍വിജയത്തിന് ശേഷം മഹാരാഷ്ട്രയില്‍ അധികാരം കൈവിട്ടുപോയതും ബിജെപിക്ക് തിരിച്ചടിയാണ്.