നടിമാരുടെ അശ്ലീല വീഡിയോ പ്രദര്‍ശനം; നിരവധി ഒടിടി സര്‍വീസുകള്‍ക്കെതിരേ കേസ്

ott services obscene content

മുംബൈ: ബോളിവുഡ്, ബംഗാളി, തമിഴ് നടിമാരുടെ അശ്ലീല വിഡിയോകള്‍ സ്ട്രീം ചെയ്തതിന് ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി ഉള്‍പ്പെടെ നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ മഹാരാഷ്ട്ര സൈബര്‍ പോലിസ് കേസെടുത്തു. ഒടിടി പ്ലാറ്റ്‌ഫോമുകളായ ആള്‍ട്ട് ബാലാജി, ഹോട്ട്‌ഷോട്ട്, ഫ്‌ളിസമൂവീസ്, ഫെനിയോ, കുക്കു, നിയോഫ്‌ളിക്‌സ്, ഉല്ലു, ഹോട്ട്മസ്തി, ചിക്കൂഫ്‌ളിക്‌സ്, പ്രൈംഫ്‌ളിക്‌സ്, വെറ്റ്ഫ്‌ളിക്‌സ്, പോര്‍ട്ടലുകളായ എക്‌സ്വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അര്‍ധ നഗ്നമായതും പൂര്‍ണ നഗന്മായതുമായി വീഡിയോകളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലും വെബ്സൈറ്റുകളിലും അപ്ലോഡുചെയ്തിട്ടുള്ളത്. വിഡിയോകളില്‍ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകര്‍ഷിച്ച് വീഴ്ത്തി അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്തിരിക്കാമെന്നാണ് പോലിസ് കരുതുന്നത്. ഇത് യുവമനസ്സുകളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മഹാരാഷ്ട്ര സൈബര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ യശസ്വി യാദവ് പറഞ്ഞു.

ഒടിടി പ്ലാറ്റ്ഫോമുകളുടെയും വെബ്സൈറ്റുകളുടെയും ഡയറക്ടര്‍മാര്‍ക്കും ഉടമകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലാക്കി കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.

ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വാര്‍ത്തകളും സിനിമ, ഓഡിയോവിഷ്വല്‍ പരിപാടികളും ഇനി നിരീക്ഷണത്തിലാകും. എന്നാല്‍, ഇത് ഏതു വിധത്തില്‍ നടപ്പാക്കുമെന്നു വ്യക്തമല്ല.