ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി (lakhimpur kheri) സംഭവത്തില്‍ യുപി പോലിസിന്റെ (up police) അന്വേഷണത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്ന് സുപ്രിംകോടതി. യുപി പോലിസ് അന്വേഷണം പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഇത്രയും ദിവസമായിട്ടും യുപി പോലിസ് എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിമര്‍ശിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഒരു പുരോഗതിയും ഇല്ലെന്ന് വ്യക്തമാണ്. കേസിലെ പ്രതികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ മാത്രമാണ് പോലിസ് പിടിച്ചെടുത്തത്. മറ്റുള്ളവര്‍ക്ക് മൊബൈല്‍ ഇല്ല എന്ന പോലിസ് വാദത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് അന്വേഷണ മേല്‍നോട്ടത്തിന് റിട്ട ഹൈക്കോടതി ജഡ്ജിയെ നിയമിക്കേണ്ടിവരുമെന്ന നിര്‍ദ്ദേശം കോടതി മുന്നോട്ടുവെച്ചത്.
ജസ്റ്റിസുമാരായ രാകേഷ് കുമാര്‍ ജയിനിനെയോ, രഞ്ജ്തി സിംഗിനെയോ അന്വേഷണ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്താവുന്നതാണെന്നും കോടതി പറഞ്ഞു. ആരെ നിയമിക്കണം എന്നതില്‍ യുപി സര്‍ക്കാര്‍ വെള്ളിയാഴ്ച്ചയ്ക്കകം നിലപാട് അറിക്കണം. യുപിക്ക് പുറത്തുള്ള ഒരു ജഡ്ജി തന്നെ അന്വേഷണ മേല്‍നോട്ടം വഹിക്കണമെന്നും കോടതി പറഞ്ഞു.
കര്‍ഷകര്‍ക്കൊപ്പം മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് കര്‍ഷകരെ വാഹനമിടിച്ച് വീഴ്ത്തിയ ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് ശ്യാം സുന്ദറിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് ആവശ്യപ്പെട്ടു. സിബിഐ എല്ലാറ്റിനും പരിഹാരമല്ലെന്ന് വിമര്‍ശിച്ച കോടതി അന്വേഷണം വസ്തുനിഷ്ടമായി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. കേസ് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ഒക്ടോബര്‍ 3ന് യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ അജയ് കുമാര്‍ മിശ്രയുടെ മകന്റെ വാഹനം ഇടിച്ചു കയറ്റി 8 പേരെ കൊലപ്പെടുത്തിയിരുന്നു. അതില്‍ നാലുപേര്‍ കര്‍ഷകരായിരുന്നു.
ALSO WATCH