തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നാളെ ആരംഭിക്കും. 4 ലക്ഷത്തി 19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. കത്തുന്ന വേനൽ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30 മുതലാണ്. മാർച്ച് 29 നാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ അവസാനിക്കുന്നത്. ഈ വർഷം 4,19,362 വിദ്യാർത്ഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. സ്കൂളുകളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്തിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പൂർത്തിയായിട്ടുണ്ട്.
സർക്കാർ മേഖലയിൽ 1170 സെൻ്ററുകളും എയഡഡ് മേഖലയിൽ 1421 പരീക്ഷ കേന്ദ്രങ്ങളുമാണ് ഉള്ളത്. ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒട്ടാകെയായി സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഗൾഫിൽ 518 കുട്ടികളും ലക്ഷദ്വീപിൽ 289 പേരും പരീക്ഷ എഴുതും.