അബുദാബി: ഭൂകമ്പത്തിൽ തകർന്ന തുർക്കിയെ സഹായിക്കുന്നതിനായി യുഎഇ ഫീൽഡ് ഹോസ്പിറ്റൽ തുർക്കിയിൽ ആരംഭിച്ചു. യുഎഇയുടെ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റലാണിത്. ഉദ്ഘാടന ചടങ്ങിൽ തുർക്കിയിലെ യുഎഇ സ്ഥാനപതി സഈദ് താനി ഹാരിബ് അൽദാഹിരിയും പങ്കെടുത്തു. റെയ്ഹാൻലി ഡിസ്ട്രിക്ടിലെ ഹാത്തയിലെ ആശുപത്രിയിൽ രോഗികളെ സ്വീകരിച്ചുതുടങ്ങി.
200 കിടക്കകളുള്ള ആശുപത്രിയിൽ 20 തീവ്രപരിചരണ ബെഡ്, അത്യാധുനിക സൗകര്യങ്ങളുള്ള 2 ശസ്ത്രക്രിയാ മുറി, 2 തീവ്ര പരിചരണ വിഭാഗം, ലബോറട്ടറി, ഫാർമസി എന്നിവ ഉൾപ്പെടും. 5 ദിവസത്തിനകമാണ് 2 ആശുപത്രികളും സജ്ജമാക്കിയതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. സർഹൻ അൽ നെയാദി പറഞ്ഞു.
തുർക്കിയിലേക്കും സിറിയയിലേക്കും 113 വിമാനങ്ങളിലായി യുഎഇ ഇതുവരെ 3200 ടൺ അവശ്യവസ്തുക്കൾ എത്തിച്ചിരുന്നു.