ഇംഗ്ലണ്ട്: യു.കെയില്‍ നഴ്സായ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി എം.എസ് അരുണ്‍ (33) ആണ് മരിച്ചത്. കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി നൈറ്റ് ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിനുള്ളില്‍ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെവിയില്‍ ഹെഡ്സെറ്റ് വെച്ച് പാട്ടു കേട്ടുകൊണ്ടിരുന്ന നിലയിലായിരുന്നു കിടന്നിരുന്നത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉദിയന്‍കുളങ്ങര ഇളങ്കം ലെയിന്‍ അരുണിമയില്‍ മുരളീധരന് നായരുടെയും കുമാരി ശാന്തിയുടെയും മകനാണ് അരുൺ.
നഴ്സായ ഭാര്യ ആര്യയ്ക്കും അരുണ്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ അടുത്തിടെ ജോലി കിട്ടിയിരുന്നു. ഭാര്യയും മൂന്ന് വയസുള്ള കുഞ്ഞും ഇതിനായി യുകെയിലേക്ക് വരാനുള്ള വീസ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അരുണിന്റെ ആകസ്മിക മരണം. എം.എസ് ആതിരയാണ് അരുണിന്റെ സഹോദരി.