വിസ്മയ കേസിൽ വിധി തിങ്കളാഴ്ച

കൊല്ലം: വിസ്‌മയ കേസിൽ തിങ്കളാഴ്‌ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ജൂൺ 21ന് വിസ്‌മയയെ പോരുവഴിയിലെ ഭർത്താവിന്റെ വീട്ടിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളെ തുടർന്നാണ് വിസ്‌മയ ആത്‍മഹത്യ ചെയ്‌തതെന്ന കണ്ടെത്തലിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥനായിരുന്ന ഭർത്താവ് കിരൺ കുമാറിനെ സർക്കാർ പിരിച്ചുവിട്ടിരുന്നു.

കിരണിനെതിരെ ഗാർഹിക പീഡനത്തിനും, സ്‌ത്രീധന പീഡനത്തിനും കേസെടുക്കുകയും ചെയ്‌തു. ആത്‍മഹത്യാ പ്രേരണയടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. വിസ്‌മയുടേത് ആത്‍മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്‌പി കെബി രവി നേരത്തെ പറഞ്ഞിരുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ജനുവരി പത്തിനാണ് വിചാരണ ആരംഭിച്ചത്.

വിസ്‌മയയുടെ ഭർത്താവ് കിരൺ കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിസ്‌മയുടെ ബന്ധുക്കൾ പറയുന്നു.