വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് അരങ്ങേറിയ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ മൂവായിരം പേര്‍ക്കെതിരെ കേസ്

വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് ന്യൂസ് 18ന് ലഭിച്ചു. സംഭവത്തില്‍ ആകെ 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് പോലീസിന്‍റെ നിഗമനം.വാഹനങ്ങള്‍ കേടുവരുത്തിയത് വഴി 80 ലക്ഷം രൂപയുടെ നഷ്ടവും സ്റ്റേഷന്‍ വസ്തുക്കള്‍ തകര്‍ത്തത് വഴി 5 ലക്ഷം രൂപയുടെ നഷ്ടവുമാണ് ഉണ്ടായിട്ടുള്ളത്.

സമരക്കാര്‍ കൈവശം കരുതിയിരുന്ന മരക്കഷണം , കമ്ബിവടി, കല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ സംഘം സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി. ഏഴോളം വാഹനങ്ങള്‍, സ്റ്റേഷന്‍റെ റിസപ്ഷന്‍ ഏരിയ, പരിസരത്തെ പൂച്ചട്ടികളും അക്രമികള്‍ അടിച്ചു തകര്‍ത്തു.

ശനിയാഴ്ച നടന്ന സംഘര്‍ഷത്തിനിടെ ഷാഡോ പൊലീസ് പിടികൂടിയ 5 പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്. ഇതില്‍ കസ്റ്റഡിയില്‍ എടുത്ത നാല് പേരെ വിട്ടയച്ചു. ആദ്യം കസ്റ്റഡിയിലായ ഷെല്‍ട്ടണ്‍ റിമാന്‍ഡിലാണ് .ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് വിഴിഞ്ഞവും പരിസരപ്രദേശങ്ങളും. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് എഡിജിപി അറിയിച്ചു.. സ്ഥലത്ത് ക്രമ സമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച്‌ ചേര്‍ത്ത സര്‍വകക്ഷി യോഗം ഉച്ചയ്ക്ക് ശേഷം നടക്കും..

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ ഏഴ് ദിവസം നിരോധിച്ചതായി ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണു നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.