കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്തുണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ വിദഗ്ധർ നൽകിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഇന്ത്യ രണ്ടാം തരംഗത്തെത്തന്നെ അതിജീവിച്ചത്. ഇനി, മൂന്നാം തരംഗം കൂടി വരുമ്പോള്‍ എങ്ങനെയായിരിക്കും സാഹചര്യങ്ങള്‍ മാറിമറിയുകയെന്ന ആശങ്കയാണ് ഏവരിലുമുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 15നും ഒക്ടോബര്‍ 13നും ഇടയിലാണ് രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമെത്തേണ്ടത്. ഈ അടുത്ത ദിവസങ്ങളിലാകട്ടെ, മൂന്നാം തരംഗം സമീപമെത്തിയതായാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. നമ്മള്‍ ക്ഷണിച്ചെങ്കില്‍ മാത്രമാണ് മൂന്നാം തരംഗം സംഭവിക്കൂവെന്നും, അത് തീര്‍ത്തും മനുഷ്യരുടെയും വൈറസിന്റെയും ഇടപെടലിന് അനുസരിച്ചായിരിക്കും ഉണ്ടാവുകയെന്നുമാണ് മൂന്നാം തരംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘സയന്‍സ് ആന്റ് ടെകനോളജി മന്ത്രാലയ’ത്തിന് കീഴില്‍ ‘ബയോടെക്‌നോളജി’ വിഭാഗം മേധാവിയായ ഡോ. രേണു സ്വരൂപ് പ്രതികരിച്ചത്.
മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെയത്ര രൂക്ഷമായിരിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ‘വലിയൊരു വിഭാഗം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തുകഴിഞ്ഞു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണവും കുറവല്ല. കൊവിഡ് 19നെ ഫലപ്രദമായി ചെറുക്കാന്‍ വലിയ പരിധി വരെ വാക്‌സിന് സാധ്യമാണ്. ഇനി വാക്‌സിനെടുത്ത ശേഷവും രോഗം ബാധിക്കുകയാണെങ്കില്‍ പോലും അത് തീവ്രമാകാനുള്ള സാധ്യത വളരെ വളരെ കുറവാണ്. അതിനാല്‍ തന്നെ മൂന്നാം തരംഗമുണ്ടായാലും അത് രണ്ടാം തരംഗത്തെ പോലെ രൂക്ഷമാവുകയില്ല…’- സിഎസ്‌ഐആര്‍ (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മാണ്ഡെ പറയുന്നു.
ഇനി, ജനിതകവ്യതിയാനം സംഭവിച്ച പുതിയൊരു കൊവിഡ് വൈറസ് ഉദയം ചെയ്യുകയാണെങ്കില്‍ അത് മൂന്നാം തരംഗത്തെ കാര്യമായ രീതിയില്‍ സ്വാധീനിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.